തിരുവനന്തപുരം: അണ്‍എയ്ഡഡ് അധ്യാപകരുടെ മിനിമം വേതനത്തിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മിനിമം വേതനം ഉറപ്പ് വരുത്തുന്നതിനാണ് നിയമ നിര്‍മ്മാണം നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളാ ഹൈക്കോടതി ഹയര്‍സെക്കന്‍ണ്ടറി, സെക്കന്‍ണ്ടറി, പ്രൈമറി അധ്യാപകര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവ് ഇട്ടിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാര്‍ക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തും. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരുന്നതായും മന്ത്രി സഭയില്‍ അറിയിച്ചു.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അനധ്യാപകര്‍ക്ക് നല്‍കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26