ചെന്നൈ: വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സുബ്രമണ്യ ത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യൻ
പതിവായി ക്ലാസ് കട്ട് ചെയ്തിരുന്ന പ്ലസ്ടു വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തിച്ച് മുടിയില്‍ പിടിച്ച് തുടര്‍ച്ചയായി ചൂരല്‍ കൊണ്ട് തല്ലുകയും കാലില്‍ ചവിട്ടുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നത്. ഒക്ടോബര്‍ 13നായിരുന്നു സംഭവം. ക്ലാസിലെ വിദ്യാര്‍ഥിയാണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ ഹാജരായാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കവെയാണ് അധ്യാപകന്റെ ശിക്ഷാനടപടി.
രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തില്‍ പ്രതിഷേധിച്ചതോടെ കടലൂര്‍ ജില്ല കലക്ടര്‍ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിലായ സുബ്രമണ്യത്തെ കടലൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
കൂടുതൽ വായനയ്ക്ക് :
മുട്ടുകുത്തി നിര്‍ത്തി തുടര്‍ച്ചയായി അടിയും ചവിട്ടും; വിദ്യാര്‍ഥിയോട് അധ്യാപകന്റെ ക്രൂരത
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26