അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ നാര്‍സിസസ്

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ നാര്‍സിസസ്

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 29

ണ്‍പതാം വയസില്‍ ജെറൂസലേമിലെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തിയ വിശുദ്ധ നാര്‍സിസസിന്റെ ജനനം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. വിശുദ്ധനായ ഈ മെത്രാനോട് ജനങ്ങള്‍ക്ക് വളരെയേറെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും അവര്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഒരിക്കല്‍ ഒരു ഉയിര്‍പ്പു തിരുന്നാള്‍ ദിവസം ഡീക്കന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണയുണ്ടായിരുന്നില്ല. അക്കാലത്ത് ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ചില പ്രാര്‍ത്ഥനകള്‍ മന്ത്രിച്ച ശേഷം വെള്ളമെടുത്ത് വിളക്കുകളില്‍ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അവ എണ്ണയായി മാറി.

നാര്‍സിസസിന്റെ പ്രശസ്തി സര്‍വ്വ വ്യാപകമായിരുന്നു. സഭാ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട് മൂലം അദ്ദേഹത്തിനെതിരെ മൂന്നുപേര്‍ ചേര്‍ന്ന് വ്യാജ കുറ്റാരോപണം നടത്തി. തങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ താന്‍ അഗ്‌നിയാല്‍ നശിച്ചു പോകുമെന്ന് ഒന്നാമനും തനിക്ക് മാരകമായ കുഷ്ഠരോഗം ബാധിച്ച് നശിച്ച് പോകട്ടെയെന്ന് രണ്ടാമനും താന്‍ അന്ധനായി മാറട്ടെ എന്ന് മൂന്നാമനും പറഞ്ഞു. പക്ഷേ ഇവരുടെ ആരോപണം സത്യമായിരുന്നില്ല. വൈകാതെ ദൈവീക ശിക്ഷ അവരെ തേടിയെത്തി.

ഒന്നാമന്‍ തന്റെ ഭവനത്തില്‍ വെന്തു മരിച്ചു. രണ്ടാമനാകട്ടെ കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു. ഇതല്ലാം കണ്ട് ഭയന്ന മൂന്നാമന്‍ തങ്ങളുടെ ഗൂഢാലോചന തുറന്നു പറഞ്ഞു. തന്റെ പാപം നിമിത്തം നിരന്തരമായി കണ്ണുനീരൊഴുക്കിയതിനാല്‍ മരിക്കുന്നതിനു മുമ്പ് അവന്‍ അന്ധനായി തീരുകയും ചെയ്തു. ഇതോടെ നാര്‍സിസസ് ജെറൂസലേം വിട്ട് താന്‍ ഏറെ കാലമായി ആഗ്രഹിച്ചിരുന്നത് പോലുള്ള ഏകാന്ത ജീവിതം നയിച്ചു. കുറെ വര്‍ഷക്കാലം അദ്ദേഹം മറ്റാരാലും കാണപ്പെടാതെ ദൈവസ്തുതികളുമായി കഴിഞ്ഞു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചുമതലയിലുള്ള പള്ളിയില്‍ പുരോഹിതനില്ലാതെ വന്നതോടെ സമീപ പ്രവിശ്യയിലെ ഫാ.പിയൂസിനെ അവിടെ നിയമിച്ചു. അദ്ദേഹത്തിന് ശേഷം ഫാ.ജെര്‍മാനിയോണ്‍ പിന്നീട് നിയമിതനായി. ജെര്‍മാനിയോണിന്റെ പെട്ടന്നുള്ള മരണ ശേഷം ഫാ.ഗോര്‍ദിയൂസ് നിയമിതനായി. പിന്നീട് നാര്‍സിസസ് ഇടവക വൈദികനായി നിയമിതനായി. വിശ്വാസി സമൂഹം മുഴുവനും തങ്ങളുടെ ഇടയന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ടു. അദ്ദേഹത്തിന്റെ നിരപരാധിത്വം ആധികാരികമായി തെളിയിക്കപ്പെട്ടു.

ഇതോടെ വീണ്ടും മെത്രാനായി വാഴിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്റെ വിഷമതകളാല്‍ ഇദ്ദേഹം വിശുദ്ധ അലക്‌സാണ്ടറിനെ തന്റെ സഹായത്തിന് സഹമെത്രാനായി നിയമിച്ചു. വിശുദ്ധ നാര്‍സിസസ് തന്റെ പ്രാര്‍ത്ഥനകള്‍ വഴിയും പ്രചോദനം നല്‍കിയും ജനത്തെ സേവിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ ആര്‍സിനോയിറ്റസിനുള്ള കത്തില്‍ വിശുദ്ധ അലക്‌സാണ്ടര്‍ നാര്‍സിസസിന് അപ്പോള്‍ ഏതാണ്ട് 116 വയസോളം പ്രായമായെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 29നാണ് ഈ വിശുദ്ധന്റെ ഓര്‍മ്മ ദിവസം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ചെഫ്

2. ഫ്രാന്‍സിലെ ബോണ്ട്

3. കോണ്‍സ്റ്റാന്റിനോപ്പിളിലെ ആന്‍

4. കില്‍മാക്കുഡുവാഗിലെ കോള്‍മന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.