സഭാ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ശോഭിച്ച മഹാനായ വിശുദ്ധ ലിയോ മാര്‍പാപ്പ

സഭാ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ശോഭിച്ച മഹാനായ വിശുദ്ധ ലിയോ മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - നവംബര്‍ 10

റോമയില്‍ ജനിച്ച സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായിരുന്ന ലിയോ ഒന്നാമന്റെ ഭരണകാലം 440 മുതല്‍ 461 വരെയായിരുന്നു. പരിശുദ്ധ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തരായവരില്‍ മുന്‍പന്തിയിലുള്ള അദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി.

വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പയാണ് ലിയോയെ റോമന്‍ സഭയുടെ ആര്‍ച്ചു ഡീക്കനാക്കിയത്. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും സഭയുടെ അന്തസ് വീണ്ടെടുക്കുകയും ആയിരുന്നു പ്രഥമ ദൗത്യം. സെലസ്റ്റിന്‍ മാര്‍പാപ്പയുടെ കാലശേഷം ലിയോ ഒന്നാമന്‍ സഭയെ നയിച്ചു. സഭാ സംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം ശോഭിച്ച മറ്റൊരു മാര്‍പാപ്പായും ലോകചരിത്രത്തിലില്ലെന്നാണ് പറയപ്പെടുന്നത്.

ഒരു എഴുത്തുകാരന്‍ എന്ന നിലയിലും വിശുദ്ധന്റെ നാമം പ്രസിദ്ധമാണ്. ദേവാലയങ്ങളില്‍ അദ്ദേഹം നടത്തിയ നിരന്തര പ്രഭാഷണങ്ങള്‍ ദൈവശാസ്ത്ര സാഹിത്യത്തില്‍ വളരെയേറെ വിലമതിക്കപ്പെടുന്നു.

രാജാവായ അറ്റില്ല, ഇറ്റലി ആക്രമിച്ച സമയത്താണ് ലിയോ ഒന്നാമന്‍ സഭയെ നയിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ അക്ക്യുലിയ പിടിച്ചടക്കി അഗ്‌നിക്കിരയാക്കിയ ശേഷം അറ്റില്ല റോമിന് നേരെ തിരിഞ്ഞു. കോപാകുലരായ അറ്റില്ലയുടെ പടയാളികള്‍ പൊ നദി മിനിസിയോയുമായി കൂടിച്ചേരുന്ന ഭാഗം മുറിച്ചു കടക്കുവാനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഇവിടെ വച്ച് 452 ല്‍ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പ അറ്റില്ലയെ തടയുകയും തിരികെ പോകുവാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അനുസരിക്കുകയും ചെയ്തു. ഇത് മാര്‍പാപ്പയെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രീയങ്കരനാക്കി. റോമാ പിടിക്കാതെ മടങ്ങുന്നതെന്താണെന്ന സൈന്യാധിപന്‍മാരുടെ ചോദ്യത്തിന് ലിയോ മാര്‍പാപ്പയുടെ പിന്നില്‍ വിശുദ്ധരായ പത്രോസും പൗലോസും അണിനിരക്കുന്നത് താന്‍ കണ്ടു എന്നായിരുന്നു അറ്റില്ലയുടെ മറുപടി.

പിന്നീട് 455 ല്‍ ക്രൂരനായ ജെന്‍സെറിക്ക് റോമ നഗരത്തില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ പരിശുദ്ധ ജീവിതത്തിന്റെ ശക്തിയും ദൈവീക വാഗ്ചാതുരിയും വഴി മാര്‍പ്പാപ്പ ജെന്‍സെറിക്കിനെ കൂട്ടക്കുരുതിയില്‍ നിന്നും വിനാശകരമായ പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിച്ചു.

ആരാധനാക്രമത്തിന്റെ കാര്യത്തിലും ലിയോ മാര്‍പാപ്പ വളരെ ഉത്സുകനായിരുന്നു. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ 'ലിനോനിന്‍ സാക്രമെന്ററി' എന്ന വേദ പുസ്തക സംഗ്രഹം നിരവധി പ്രാര്‍ത്ഥനകളും രചനകളും അടങ്ങിയതാണ്. ആഗമന കാലത്തെ ആരാധന പ്രാര്‍ത്ഥനകള്‍ ഈ വിശുദ്ധന്‍ രചിച്ചതായി കരുതുന്നു.

വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ലിയോ മാര്‍പാപ്പ ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ ഏറെ ഹൃദയ സ്പര്‍ശിയായിരുന്നു. വിശുദ്ധിക്കുള്ള ആഹ്വാനമായിരുന്നു പ്രസംഗങ്ങള്‍. അദ്ദേഹത്തിന്റെ ക്രിസ്മസ് പ്രഭാഷണങ്ങള്‍ ഇന്നും പ്രശസ്തമാണ്.

പ്രാചീന മാര്‍പാപ്പമാരില്‍ പാണ്ഡിത്യം, ഭരണപാടവം, വിശുദ്ധി എന്നിവ കൊണ്ട് പ്രശസ്തനായ ലിയോ മാര്‍പാപ്പ 21 വര്‍ഷം കത്തോലിക്കാ സഭയെ ഭരിച്ച ശേഷം 461 ല്‍ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ജര്‍മ്മനിയിലെ ജോണ്‍

2. കാന്റര്‍ബറിയിലെ യുസ്തൂസ്

3. സീസ് ബിഷപ്പായിരുന്ന ഹാഡെലിന്‍

4. സ്‌പെയര്‍ ബിഷപ്പായിരുന്ന ഗുവെരേമ്പാല്‍ദൂസ്

5. തിബേരിയൂസ്, മോദേസ്തൂസ് ഫ്‌ലോരെന്‍സിയ

6. ഓര്‍ലീന്‍സിലെ ബിഷപ്പായിരുന്ന മോണിത്തോര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.