50 കോടി ഡൗണ്‍ലോഡ്സ് പൂര്‍ത്തിയാക്കി യു വേര്‍ഷന്‍ ബൈബിള്‍ ആപ്പ്; 1750 ഭാഷകളില്‍ ലഭ്യം

50 കോടി ഡൗണ്‍ലോഡ്സ് പൂര്‍ത്തിയാക്കി യു വേര്‍ഷന്‍ ബൈബിള്‍ ആപ്പ്; 1750 ഭാഷകളില്‍ ലഭ്യം

ന്യൂയോര്‍ക്ക്: സൗജന്യ ബൈബിള്‍ ആപ്ലിക്കേഷനായ 'യു വേര്‍ഷന്‍' 50 കോടി ഉപയോക്താക്കളെ നേടി. ആപ്പിന്റെ ഉടമസ്ഥരായ 'ക്രെയിഗ് ഗ്രോയിഷെല്‍'ന്റെ 'വേഴ്‌സ് ഓഫ് ദി ഡേ' വീഡിയോക്കൊപ്പമാണ് ആപ്പ് 50 കോടി മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട വിവരം വ്യക്തമാക്കുന്നത്. ദൈവത്തിന്റെ നന്മയുടെ സാക്ഷ്യത്തേയും, ദൈവ വചനത്തിന്റെ ശക്തിയേയുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്നു ക്രെയിഗ് ഗ്രോയിഷെല്‍ വിശേഷിപ്പിച്ചു.

ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് മുന്‍പ് ബൈബിള്‍ വായനയില്‍ താന്‍ ശരാശരിയിലും താഴെയായിരുന്നെന്നും ആപ്പ് നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ നിരന്തരം ബൈബിള്‍ വായിക്കാറുണ്ടായിരുന്നുവെന്നും ആപ്പിന്റെ നിര്‍മ്മാതാവായ ബോബി ഗ്രൂയന്‍വാള്‍ഡ് 'ക്രിസ്റ്റ്യന്‍ പോസ്റ്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വെബ്‌സൈറ്റ് എന്ന നിലയിലാണ് യുവേര്‍ഷന്‍ ആദ്യമായി ആരംഭിക്കുന്നത്. എന്നാല്‍ അത് വിജയം കണ്ടില്ല.

മൊബൈല്‍ ഫോണിനു യോജിക്കാത്ത കാരണത്താലാണ് ഇത് പരാജയപ്പെട്ടത്. ഇതോടെയാണ് താനും ടീമംഗങ്ങളും 2008 ജൂലൈ മാസത്തില്‍ യൂവേര്‍ഷന് ആരംഭം കുറിച്ചത്. ആദ്യ ആഴ്ചയില്‍ തന്നെ 83,000 ത്തോളം മൊബൈലുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു. ദൈവം തങ്ങളിലൂടെ ഒരു വലിയ കാര്യം ചെയ്യുകയായിരുന്നുവെന്ന് ഈ നേട്ടത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ആരംഭത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് 1,750 ലധികം ഭാഷകളില്‍ ഇത് ലഭ്യമാണ്. ദൈവ വചനവുമായി ബന്ധപ്പെടുന്നതിനുള്ള പ്രാര്‍ത്ഥനാ മാര്‍ഗനിര്‍ദ്ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്.

കടുത്ത നിരാശയേയും ആത്മഹത്യാ ചിന്തകളേയും അതിജീവിക്കുവാനും ശിഥിലമായ വിവാഹ ബന്ധങ്ങള്‍ നേരേയാക്കുവാനും ഈ ആപ്പ് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ അല്ല, മറിച്ച് ബൈബിളാണ് മാറ്റത്തിന്റെ പിന്നിലെ ശക്തിയെന്നും ഭാവിയില്‍ ആപ്പില്‍ കൂടുതല്‍ സവിശേഷതകള്‍ വരുത്തുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.