പെര്‍ത്തിനെ കണ്ണീരണിയിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് ജോഷ്വാ യാത്രയായി; സംസ്‌കാരം 16-ന്

പെര്‍ത്തിനെ കണ്ണീരണിയിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് ജോഷ്വാ യാത്രയായി; സംസ്‌കാരം 16-ന്

പെര്‍ത്ത്: ജന്മദിനത്തില്‍ ഉറ്റവര്‍ക്ക് തീരാവേദന നല്‍കി യാത്രയായ പതിമൂന്നു വയസുകാരന്‍ ജോഷ്വാ സുബിയുടെ സംസ്‌കാരം 16-നു നടക്കും. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ഉച്ചയ്ക്ക് 1.30-ന് (പെര്‍ത്ത് സമയം) പൊതുദര്‍ശനവും തുടര്‍ന്ന് രണ്ടിന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകളില്‍ പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാര്‍മികത്വം വഹിക്കും. കാരക്കട്ട സെമിത്തേരിയില്‍ വൈകിട്ട് നാലിനാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുന്നത്.

പെര്‍ത്തില്‍ താമസിക്കുന്ന സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. സഹോദരന്‍: അമല്‍.

ചെറുപ്രായത്തില്‍തന്നെ അര്‍ബുദ രോഗത്തോടു പോരാടിയാണ് ജോഷ്വ കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നാലു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച ജോഷ്വയുടെ 13-ാം ജന്മദിനമായിരുന്നു. അന്നുതന്നെ വേര്‍പാട് സംഭവിച്ചത് കുടുംബത്തിന് ഏറെ വേദനയായി.

ഹൈന്ദവ കുടുംബത്തില്‍ ജനിച്ച കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ പിന്നീട് മാമോദീസ സ്വീകരിച്ചാണ് ഉറച്ച കത്തോലിക്ക വിശ്വാസികളായി മാറിയത്.

പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ ജീവനക്കാരനാണ് സുബി സദാശിവന്‍. കത്തീഡ്രലിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്‌സാണ് ജയശ്രീ. കുട്ടിയുടെ ചികിത്സാര്‍ഥം കഴിഞ്ഞ കുറേ മാസങ്ങളായി അവധിയിലാണ്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് പെര്‍ത്ത് സിറോ മലബാര്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.