വിശുദ്ധ ബെനഡിക്ട് ബിസ്‌കപ്പ്: 'പേരിലും പ്രവര്‍ത്തിയിലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവന്‍'

വിശുദ്ധ ബെനഡിക്ട് ബിസ്‌കപ്പ്: 'പേരിലും പ്രവര്‍ത്തിയിലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവന്‍'

അനുദിന വിശുദ്ധര്‍ - ജനുവരി 12

.ഡി 628 ല്‍ നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തിലാണ് ബെനഡിക്ട് ബിസ്‌കപ്പ് ജനിച്ചത്. ബിസ്‌കപ്പ് ബഡൂസിങ് എന്നതായിരുന്നു യാഥാര്‍ത്ഥ പേര്. യൗവനത്തിന്റെ ആരംഭത്തില്‍ ഓസ്വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തു. ഇരുപത്തഞ്ച് വയസായപ്പോള്‍ ഈ സേവനം അവസാനിപ്പിച്ച് ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്ര തിരിച്ചു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അന്ന് അയര്‍ലന്‍ഡ് ആയിരുന്നു. എന്നാല്‍ ബെനഡിക്ട് ബിസ്‌കപ്പ് റോമില്‍ കണ്ട ക്രിസ്തീയ ആചാര രീതികള്‍ പാടെ വ്യത്യസ്തമായിരുന്നു. അവിടുത്തെ വിശ്വാസ രീതികളില്‍ അദ്ദേഹം വളരെ ആകൃഷ്ടനായി.

വില്‍ഫ്രെഡ് എന്ന സഹായിയേയും കൂട്ടി അദ്ദേഹം നോര്‍ത്തംബ്രിയായില്‍ തിരിച്ചെത്തി. താന്‍ റോമില്‍ കണ്ട ക്രിസ്തീയ വിശ്വാസ ആചാര രീതികള്‍ വിശുദ്ധന്‍ അവിടെ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 664 ല്‍ ഓസ്വിയൂ രാജാവ് ഐറിഷ് വിശ്വാസ രീതിക്ക് പകരമായി റോമന്‍ വിശ്വാസ രീതി തന്റെ രാജ്യത്ത് നിലവില്‍ വരുത്തിയതായി പ്രഖ്യാപിച്ചു.

666 ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള ലെരിന്‍സ് ദ്വീപിലെ ആശ്രമത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധന്‍ ചേര്‍ന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നാമം ബെനഡിക്ട് എന്നാക്കി മാറ്റിയത്. റോമിലെ ആചാരങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുവാനായി 668 ല്‍ അദ്ദേഹം വീണ്ടും റോമിലേക്ക് പോയി.

673ല്‍ നോര്‍ത്തംബ്രിയയില്‍ തിരിച്ചുവന്ന ബെനഡിക്ട് ബിസ്‌കപ്പ്, ഓസ്വിയൂ രാജാവിന്റെ പിന്‍ഗാമിയായിരിന്ന എഗ്ഫ്രിഡില്‍ നിന്നും അവിടെ ഒരാശ്രമം സ്ഥാപിക്കുവാനുള്ള അനുവാദവും സാമ്പത്തിക സഹായവും നേടിയെടുത്തു. അങ്ങനെ 674 ല്‍ വേര്‍മൗത്തില്‍ സെന്റ് പീറ്റര്‍ ആശ്രമം തുടങ്ങി. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന റോമന്‍ ശൈലിയിലുള്ള വലിയ നിര്‍മ്മിതി ആയിരുന്നു ഈ ആശ്രമം.

വിശുദ്ധന്റെ പ്രത്യേക ഇടപെടല്‍ മൂലം ആശ്രമത്തില്‍ ഒരു ബെനഡിക്ടന്‍ നിയമ സംഹിത നിലവില്‍ വന്നു. തന്റെ യാത്രയില്‍ അദ്ദേഹം ശേഖരിച്ച ഗ്രന്ഥങ്ങള്‍ ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കി. പക്ഷെ, ഇതുകൊണ്ടൊന്നും അദേഹം തൃപ്തനായില്ല. 679 ല്‍ വിശുദ്ധ ബെനഡിക്ട് വീണ്ടും റോമിലേക്ക് പോയി. തന്റെ ആശ്രമത്തിലേക്ക് തിരുശേഷിപ്പുകളും കലാപരമായ വസ്തുക്കളും ലിഖിതങ്ങളും കൊണ്ട് വരുന്നതിനായിരുന്നു ആ യാത്ര.

കൂടാതെ ആശ്രമ വസ്ത്രങ്ങളും പുതിയ ചിന്തകളും ആശ്രമത്തിലെത്തിക്കുക എന്ന ലക്ഷ്യവും യാത്രക്കുണ്ടായിരുന്നു. പരിശുദ്ധ പിതാവില്‍ നിന്നും വിശേഷാനുകൂല്യങ്ങളും സന്യസ്ഥരെ പഠിപ്പിക്കുന്നതിനായി റോമന്‍ ആരാധന ക്രമങ്ങളുടെ വിവിധ രേഖകളും നേടികൊണ്ടാണ് അദ്ദേഹം തിരിച്ചെത്തിയത്.

തന്റെ 52-മത്തെ വയസില്‍ അദ്ദേഹം ഇംഗ്ലണ്ടിലെത്തി. പിറ്റേ വര്‍ഷം എഗ്ഫ്രിഡില്‍ നിന്നും കൈപ്പറ്റിയ സാമ്പത്തിക സഹായംകൊണ്ട് രണ്ടു ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും അവ നോര്‍ത്തംബ്രിയയില്‍ തന്നെയുള്ള ജാരോയിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

682 ല്‍ അദ്ദേഹം വീണ്ടും റോമിലേക്ക് പോയി. നാല് വര്‍ഷത്തോളം അവിടെ താമസിച്ചു. പിന്നീട് തിരിച്ചു വന്നപ്പോള്‍ അദ്ദേഹം നിര്‍മ്മിച്ച ഭവനങ്ങളെ വീണ്ടും അമൂല്യമായ ലിഖിതങ്ങളും ഗ്രന്ഥങ്ങള്‍ കൊണ്ടും സമ്പുഷ്ടമാക്കി. വൈകാതെ വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായി. 690 ജനുവരി 12 ന് അദ്ദേഹം കര്‍ത്താവില്‍ നിത്യനിദ്ര പ്രാപിച്ചു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ വിശുദ്ധ ബെനഡിക്ട് വഹിച്ച പങ്ക് വളരെ വലുതാണ്. വിശുദ്ധന്‍ ആരംഭിച്ച ആശ്രമത്തിന്റെ ചുറ്റുപാടില്‍ വളര്‍ന്ന അന്തേവാസിയായിരുന്ന ബെഡെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു.

ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഭയുടെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കാന്‍ ബനഡിക്ടിന്റെ ഈ അനുയായിക്ക് സാധിച്ചു. ബെഡെയുടെ പ്രധാന രചനകളില്‍ ഒന്നായ 'വേര്‍മൗത്തിലേയും ജാരോയിലേയും ആശ്രമവാസികളുടെ ജീവിതം' എന്ന ഗ്രന്ഥം വളരെ പ്രശസ്തമാണ്. വിശുദ്ധ ബനഡിക്ടിനെ പറ്റി ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പുസ്തകം കൂടിയാണിത്.

'ആദരണീയനായ ഒരു ജീവിതത്തിനുടമ എന്നതിലുപരി പേരിലും പ്രവര്‍ത്തിയിലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നായിരുന്നു വാഴ്ത്തപ്പെട്ട ഗ്രിഗറി മാര്‍പാപ്പ വിശുദ്ധ ബനഡിക്ടിനെ വിശേഷിപ്പിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബ്രിട്ടണിലെ ഏലിയാന്‍

2. ആള്‍സിലെ സേസരിയാ

3. സേസരായിലെ അര്‍കേഡിയൂസ്

4. 1962 ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്ത ആന്റണി മേരി പൂച്ചി.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.