കുത്തേറ്റ് മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു

 കുത്തേറ്റ് മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംസ്‌കാരം. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്തയിരുന്നു സംസ്‌കാരം നടത്തിയത്.

മൃതദേഹം ഇന്ന് പുലര്‍ച്ചെ 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാന്‍ എത്തിയത്. ഇതിന് ശേഷം അന്തിമ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. ധീരജിന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കളേയും സഹോദരനേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടു നിന്നവര്‍ ബുദ്ധിമുട്ടി.

പൊതുദര്‍ശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അധികമായി എത്തിയതോടെയാണ് വൈകിട്ട് അഞ്ച് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാരം വൈകാന്‍ കാരണം. വഴി നീളെ കാത്തു നിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അര്‍പ്പിച്ചത്.

ക്രിസ്മസ് അവധിക്കാണ് ഇടുക്കിയില്‍ നിന്ന് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ധീരജ് ആറ് മാസത്തിനപ്പുറം പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കരഞ്ഞുതളര്‍ന്ന അവസ്ഥയിലായിരുന്നു അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്പകലയും ഒപ്പം സഹോദരന്‍ അദ്വൈദും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.