അഭിഭാഷകരെല്ലാം മൊബൈല്‍ ഫോണില്‍: ഓണ്‍ലൈന്‍ ഹിയറിങ് അലങ്കോലപ്പെട്ടു; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

അഭിഭാഷകരെല്ലാം മൊബൈല്‍ ഫോണില്‍: ഓണ്‍ലൈന്‍ ഹിയറിങ് അലങ്കോലപ്പെട്ടു; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ് അലങ്കോലമായതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

അഭിഭാഷകരില്‍ കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പങ്കെടുത്തതോടെ ഹിയറിങ് തുടര്‍ച്ചയായി തടസപ്പെട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അതൃപ്തി അറിയിച്ചത്. മൊബൈലിലൂടെ വാദത്തില്‍ പങ്കെടുക്കുന്നത് നിരോധിക്കേണ്ടി വന്നേക്കുമെന്നും കോടതി പറഞ്ഞു.

ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ പത്തോളം കേസുകളാണ് അഭിഭാഷകരുടെ ഭാഗത്തു നിന്നുള്ള ശബ്ദമോ ദൃശ്യങ്ങളോ തടസപ്പെട്ടതിന് പിന്നാലെ കോടതിക്ക് മാറ്റി വെക്കേണ്ടി വന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ചൂണ്ടിക്കാട്ടിയത്.

'അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ മുഖാന്തരമാണ് ഹാജരാകുന്നത്, പക്ഷെ, കാണാന്‍ കഴിയുന്നില്ല. മൊബൈല്‍ ഫോണ്‍ മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റര്‍ കൗണ്‍സല്‍, നിങ്ങള്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. പതിവായി ഹാജരാകുന്നുമുണ്ട്. വാദത്തിനായി ഒരു ഡെസ്‌ക് ടോപ് താങ്കള്‍ക്ക് വാങ്ങിക്കൂടേ', ഒരു കേസിന്റെ വാദത്തിനിടെ കോടതി ആരാഞ്ഞു.

മറ്റൊരു കേസില്‍ ബെഞ്ചിനെ വലച്ചത് അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള മോശം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആയിരുന്നു. ഇത്തരം കേസുകള്‍ കേള്‍ക്കാനുള്ള ഊര്‍ജം തങ്ങള്‍ക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. കേള്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.