ന്യൂഡല്‍ഹി: ജനുവരി 15 ന് വന്‍ അഗ്‌നിപര്‍വ്വത സ്ഫോടനവും സുനാമിയും ഉണ്ടായ ടോംഗയിലെ ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ 200,000 ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മികച്ച സുഹൃത്ത് എന്ന നിലയില്‍ ടോംഗയിലെ ജനങ്ങളെ സഹായിക്കുക ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സമുദ്രാന്തര്‍ഭാഗത്ത് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ടോംഗയില്‍ ശക്തമായ സുനാമി ഉണ്ടായത്. തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടമുണ്ടായി. ജനജീവിതം താറുമാറായി. ടോംഗ ദ്വീപ സമൂഹത്തിലെ ഫൊനുവാഫോയുടെ 30 കിലോമീറ്റര്‍ അകലെയുള്ള ഹുംഗടോംഗ ഹാപായ് അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചത്. മൂന്ന് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ സ്ഫോടനമായിരുന്നു ഇത്.ടോംഗയുടെ അത്യാഹിത വിഭാഗം നല്‍കിയ വിവരമനുസരിച്ച് അഗ്‌നിപര്‍വ്വത സ്ഫോടനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആറായി.
ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണത്തിന് (എഫ്‌ഐപിഐസി) കീഴില്‍ അടുത്ത സുഹൃത്തും പങ്കാളിയും എന്ന നിലയിലും ടോംഗയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലും ഇന്ത്യാ ഗവണ്‍മെന്റ് 200,000 യുഎസ് ഡോളറിന്റെ അടിയന്തര സഹായം അനുവദിക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26