'ചോദ്യ പരീക്ഷ' പൂര്‍ത്തിയായി: കോടതി 'ഫലം' പ്രഖ്യാപിക്കുമ്പോള്‍ ആരാകും വിജയി?.. ദിലീപോ, പ്രോസിക്യൂഷനോ?

'ചോദ്യ പരീക്ഷ' പൂര്‍ത്തിയായി: കോടതി 'ഫലം' പ്രഖ്യാപിക്കുമ്പോള്‍ ആരാകും വിജയി?.. ദിലീപോ, പ്രോസിക്യൂഷനോ?

കൊച്ചി: മൂന്നു ദിവസം കൊണ്ട് മുപ്പത്തിമൂന്നു മണിക്കൂര്‍ നീണ്ട ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ചോദ്യം ചെയ്യല്‍ അവസാനിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്‍ ദിലീപിനേയും കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും കഴിഞ്ഞ മൂന്നു ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയായിരുന്നു.

ചോദ്യം ചെയ്യലില്‍ ലഭ്യമായ വിവരങ്ങളും അനുബന്ധ തെളിവുകളും അന്വേഷണ സംഘം വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. അതിനാല്‍ വരും ദിവസങ്ങള്‍ ദിലീപിന് നിര്‍ണായകമാണ്.

ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികള്‍ മാറ്റിയ അഞ്ച് മൊബൈല്‍ ഫോണുകള്‍ 24 മണിക്കൂറിനകം കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയതാണ് ഇന്നുണ്ടായ അപ്രതീക്ഷിത സംഭവ വികാസം.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകളിലും ചോദ്യം ചെയ്യലിനിടയിലും പിടിച്ചെടുത്ത ഫോണുകള്‍ പ്രതികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നവയല്ലെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഒളിപ്പിച്ചു വച്ചിട്ടുള്ള ഫോണുകള്‍ ഉടന്‍ കൈമാറാന്‍ അന്വേഷണ സംഘം പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്.

മൂന്നു ദിവസമായി പ്രതികളെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി സംവിധായകന്‍ റാഫി, വ്യാസന്‍ ഇടവനക്കാട് തുടങ്ങി സിനിമ മേഖലയിലെ പലരേയും അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹനകുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.