വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട; 14 ദിവസം സ്വയം നിരീക്ഷണം: മാര്‍ഗരേഖ പുതുക്കി കേന്ദ്രം

 വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട; 14 ദിവസം സ്വയം നിരീക്ഷണം:  മാര്‍ഗരേഖ പുതുക്കി  കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി.

എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാര്‍ഗരേഖയില്‍ നിന്നും മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗ രേഖ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗ രേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി.

എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം.

യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ് ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താലും മതിയാവും. ഇത്തരത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമായ 82 രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുഎസ്, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍, സൗദി അറേബ്യ, ഇസ്രായേല്‍, ബംഗ്ലദേശ്, ഇറാന്‍, നേതാപ്പള്‍, മെക്സിക്കോ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ട്.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.