പെനാല്‍റ്റിയില്‍ കാലിടറി; ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി; പോയിന്റ് പട്ടികയില്‍ അഞ്ചാമത്

പെനാല്‍റ്റിയില്‍ കാലിടറി; ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി; പോയിന്റ് പട്ടികയില്‍ അഞ്ചാമത്

ഗോവ : കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ഐഎസ്എല്‍ മുന്നേറ്റങ്ങള്‍ക്ക് തടയിട്ട് ജംഷഡ്പൂര്‍ എഫ്‌സി. രണ്ട് പെനാല്‍റ്റി ഉള്‍പ്പെടെ മൂന്നു ഗോളിന് ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സ് നിരയെ വീഴ്ത്തി. സീസണിലെ മൂന്നാം തോല്‍വി. ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് പെനാല്‍റ്റിയിലൂടെ രണ്ട് ഗോളും നേടിയത്. ഒരെണ്ണം ഡാനിയേല്‍ ചുക്ക്വുവും. 14 കളികളിൽ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്. രണ്ടാം സ്ഥാനത്തായിരുന്നു ഈ മത്സരത്തിന് മുമ്പുവരെ.

നോര്‍ത്ത് ഈസ്റ്റിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ റുയ്-വാ ഹോര്‍മിപാമിന് പകരം എണെസ് സിപോവിച്ച് എത്തി. നിഷുകുമാറിന് പകരം ധെനെചന്ദ്രമീട്ടിയുമെത്തി. മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ പുയ്ട്ടിയ തിരിച്ചെത്തി. ആയുഷ് അധികാരിക്ക് പകരമാണ് പുയ്ട്ടിയ ഇറങ്ങിയത്. ജോര്‍ജ് ഡയസിന് പകരം വിന്‍സി ബരെറ്റോ ഇറങ്ങി. ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരായിരുന്നു മധ്യനിരയിലെ മറ്റു താരങ്ങള്‍. മുന്നേറ്റത്തില്‍ അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍.

ജംഷഡ്പുര്‍ മുന്നേറ്റത്തില്‍ ഡാനിയേല്‍ ചുക്ക്വുവും ഗ്രെഗ് സ്റ്റുവര്‍ട്ടുമായിരുന്നു. പ്രണോയ് ഹാല്‍ദെര്‍, ബോറിസ് സിങ്, റിത്വിക് ദാസ്, ജിതേന്ദ്ര സിങ് എന്നിവര്‍ മധ്യനിരയില്‍. റിക്കി ലാല്‍മാവ്മ, പീറ്റര്‍ ഹാര്‍ട്-ലി, എല്‍ സാബിയ, ലാല്‍ഡിന്‍ലിയാന റെന്ത്-ലെയ് പ്രതിരോധത്തില്‍. ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ആക്രണമായിരുന്നു. ചുക്വുവിന്റെ അപകടരമായ നീക്കത്തെ പ്രഭ്‌സുഖന്‍ സാഹസികമായി തടഞ്ഞു. ആദ്യ നിമിഷങ്ങളില്‍ കനത്ത ചെറുത്തുനില്‍പ്പ് നടത്തി. പതിനൊന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മറ്റൊരു നീക്കം സിപോവിച്ച് തടഞ്ഞു. മറുവശത്ത് ജംഷഡ്പൂര്‍ പ്രതിരോധവും മികച്ചുനിന്നു. പതിമൂന്നാം മിനിറ്റില്‍ ഗോള്‍മുഖത്തേക്കുള്ള ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഹാര്‍ട്-ലി തല കൊണ്ട് കുത്തിയകറ്റുകയായിരുന്നു. ഇതിനിടെ ലെസ്‌കോവിച്ചിനെ ഫൗള്‍ ചെയ്തതിന് ചുക്ക്വുവിന് മഞ്ഞക്കാര്‍ഡ് കിട്ടി.

ഇരുപത്തിനാലാം മിനിറ്റില്‍ ബരെറ്റോ പായിച്ച ഷോട്ട് ദുര്‍ബലമായി. രെഹ്നേഷ് അനായാസം കൈയിലൊതുക്കി. 30ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് രെഹ്നേഷ് തട്ടിയകറ്റി. 38ാം മിനിറ്റില്‍ ഗോള്‍ ഏരിയില്‍ വച്ചുള്ള സ്റ്റുവര്‍ട്ടിന്റെ ഫ്രീ കിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തു പോയത്. മറുവശത്ത് ബ്ലാസ്റ്റേഴ്‌സിനും ഫ്രീ കിക്ക് കിട്ടി. ലൂണയുടെ കിക്ക് നേരെ രെഹ്നേഷിന്റെ കൈകളിലേക്കായിരുന്നു. 43ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് പെനാല്‍റ്റി വഴങ്ങി. സ്റ്റുവര്‍ട്ടിനെ ബോക്‌സില്‍ ധെനെചന്ദ്ര വലിച്ചിട്ടതിനായിരുന്നു ജംഷഡ്പൂരിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. സ്റ്റുവര്‍ട്ടിന്റെ കിക്ക് കൃത്യമായി വലയിലേക്ക്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. പന്തടക്കത്തിലും പാസുകളിലും ആദ്യ ഘട്ടത്തില്‍ പിന്നിലായി ബ്ലാസ്റ്റേഴ്‌സ്. പായിച്ച ഷോട്ടുകളിലും പിന്നില്‍നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.