അനിയാനയിലെ വിശുദ്ധ ബനഡിക്ട്: പാശ്ചാത്യ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ നവോത്ഥാന നായകന്‍

അനിയാനയിലെ വിശുദ്ധ ബനഡിക്ട്: പാശ്ചാത്യ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ നവോത്ഥാന നായകന്‍

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 12

ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ ഗവര്‍ണറായിരുന്ന വിസിഗോത്ത് ആങ്കള്‍ഫിന്റെ മകനായി 750 ലാണ് ബനഡിക്ട് ജനിച്ചത്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പെപിന്‍ രാജാവിന്റേയും കാറള്‍മാന്റേയും രാജ കൊട്ടാരങ്ങളിലെ സുഖങ്ങള്‍ കുട്ടിക്കാലത്ത് അവന്‍ ആസ്വദിച്ചെങ്കിലും പിന്നീട് ലോകാര്‍ഭാടങ്ങള്‍ മുഴുവനായി ഉപേക്ഷിക്കുകയായിരുന്നു.

ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കവേ 20 വയസുള്ളപ്പോള്‍ ദൈവരാജ്യത്തിനു വേണ്ടിയുള്ള അന്വേഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. 774 ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ സൈനിക നടപടികള്‍ക്കിടെ പാവിയക്ക് സമീപമുള്ള ടെസിന്‍ നദിയില്‍ മുങ്ങികൊണ്ടിരുന്ന തന്റെ സഹോദരനെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബനഡിക്ട് ലൗകീക ജീവിതം പിന്നീട് പൂര്‍ണമായും ഉപേക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തു.

തുടര്‍ന്ന് അദ്ദേഹം ഫ്രാന്‍സിലെ ഡിജോണിനു സമീപമുള്ള സെന്റ് സെയിനെയിലെ ഒരു ബെനഡിക്ടന്‍ സന്യാസിയായി മാറി. ആശ്രമാധികാരികള്‍ അദ്ദേഹത്തെ ആശ്രമത്തിലെ കലവറ സൂക്ഷിപ്പുകാരനായി നിയമിച്ചു. വെറും നിലത്ത് കിടന്നുറങ്ങിയും വെള്ളവും അപ്പവും മാത്രം ഭക്ഷണമാക്കിയും രാത്രി മുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി ഏതാണ്ട് രണ്ടര വര്‍ഷത്തോളം അദ്ദേഹം അവിടെ ചിലവഴിച്ചു. തനിക്ക് നേരേ ഉയര്‍ന്ന അവഹേളനങ്ങളെ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

ആശ്രമാധിപതി മരണപ്പെട്ടതിനെ തുടര്‍ന്ന് ആ സ്ഥാനം ബനഡിക്ടിന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. കാരണം അവിടത്തെ സഹോദരന്‍മാര്‍ ആത്മീയ നവീകരണത്തിനു താല്‍പ്പര്യമില്ലാത്തവരാണെന്ന കാര്യം വിശുദ്ധന് അറിയാമായിരുന്നു. 779 ല്‍ ലാന്‍ഗൂഡോക്കിലുള്ള തന്റെ സ്വന്തം നാട്ടില്‍ അദ്ദേഹം തിരികെ എത്തി. അവിടെ അനിയാനയ്ക്ക് സമീപമുള്ള ബ്രൂക്കില്‍ സന്യാസ ജീവിതം നയിച്ചു വന്നു.

കാലക്രമേണ ദൈവീക മനുഷ്യനായ വിഡ്മാറിനെപോലെയുള്ള നിരവധി ശിക്ഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ടായി. 782 ല്‍ ബെനഡിക്ട് അവിടെ ഒരാശ്രമവും ഒരു ദേവാലയവും പണികഴിപ്പിച്ചു. അവിടത്തെ സന്യാസിമാര്‍ കയ്യെഴുത്ത് പ്രതികളും മറ്റു ലിഖിതങ്ങളും പകര്‍ത്തിയെഴുതുന്ന ജോലിയിയും സ്വയം ചെയ്തിരുന്നു. വളരെ സഹന പൂര്‍ണമായൊരു ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. വെറും വെള്ളവും അപ്പവും മാത്രമാണ് ഭക്ഷിച്ചിരുന്നത്.

ഞായറാഴ്ചകളിലും തിരുനാള്‍ ദിനങ്ങളിലും ദാനമായി കിട്ടുകയാണെങ്കില്‍ മാത്രം പാലും വീഞ്ഞും കുടിക്കുമായിരുന്നു. വിശുദ്ധന്റെ കര്‍ക്കശമായ ആശ്രമ നിയമങ്ങള്‍ ബെനഡിക്ട്, പച്ചോമിയൂസ്, ബേസില്‍ എന്നിവരുടെ നിയമങ്ങളില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതായിരുന്നു. എന്നിരുന്നാലും ഈ നിയമങ്ങള്‍ അവയുടെ കാര്‍ക്കശ്യം മൂലം നിരാശാജനകമായിരുന്നു. അതിനാല്‍ വിശുദ്ധന്‍ ബെനഡിക്ടന്‍ നിയമസംഹിത പിന്തുടരുവാന്‍ തീരുമാനിച്ചു. കാലക്രമേണ അദ്ദേഹം കൂടുതല്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു.

ഉര്‍ഗേലിലെ മെത്രാനായിരുന്ന ഫെലിക്‌സ്, ക്രിസ്തു ദൈവത്തിന്റെ സ്വാഭാവിക മകനായിരുന്നില്ലെന്നും പരമ പിതാവിന്റെ പുത്രനായി ദത്തെടുക്കപ്പെട്ടവനാണെന്നുമുള്ള അഡോപ്ഷനിസം എന്ന സിദ്ധാന്തം മുന്നോട്ട് വച്ചപ്പോള്‍ വിശുദ്ധ ബെനഡിക്ട് ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയും 794 ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇതിനെതിരെ ഒരു സിനഡ് വിളിച്ചു കൂട്ടുന്നതിനു സഹായിക്കുകയും ചെയ്തു. കൂടാതെ ഈ സിദ്ധാന്തം ഒരു അബദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ നാല് പ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. ഇവ മിസെല്ലനീസ് ഓഫ് ബലൂസിയൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിശുദ്ധ ബെനഡിക്ടും ദൈവ ഭക്തനായിരുന്ന ലൂയിസ് ചക്രവര്‍ത്തിയും വളരെയേറെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും അതിന്റെ ഫലമായി ചക്രവര്‍ത്തി നിരവധി ആശ്രമങ്ങള്‍ നിര്‍മ്മിക്കുകയും വിശുദ്ധ ബെനഡിക്ടിനെ തന്റെ സാമ്രാജ്യത്തിലെ ആശ്രമങ്ങളുടെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു.

വിശുദ്ധ ബെനഡിക്ട് വളരെ വിപുലമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം അവയൊന്നും അദ്ദേഹം ഉദ്ദേശിച്ച രീതിയിലുള്ള ഫലം ഉളവാക്കിയില്ല. ചക്രവര്‍ത്തിയുമായിട്ടുള്ള സഹകരണത്തിന്റെ ആദ്യപടിയെന്ന നിലയില്‍ അദ്ദേഹം തന്റെ വാസം 'ആച്ചെനില്‍' ചക്രവര്‍ത്തിയുടെ ഭരണ കേന്ദ്രത്തിനു സമീപത്തേക്ക് മാറ്റി.

തുടര്‍ന്ന് 817 ല്‍ വിശുദ്ധന്റെ അദ്ധ്യക്ഷതയില്‍ സാമ്രാജ്യത്തിലെ എല്ലാ അശ്രമാധിപതിമാരുടേയും ഒരു യോഗം വിളിച്ചു കൂട്ടി. ഈ സംഭവം ബെനഡിക്ടന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായി തീര്‍ന്നു. ഈ സമ്മേളനത്തില്‍ വെച്ച് ബെനഡിക്ടന്‍ നിയമാവലിയില്‍ ഒരു ക്രമം വരുത്തുകയും സാമ്രാജ്യത്തിലെ എല്ലാ സന്യാസിമാര്‍ക്കും വേണ്ടിയുള്ള ഒരു പൊതു നിയമ സംഹിതയായി ഇതിനെ അംഗീകരിക്കുകയും ചെയ്തു. കൂടാതെ എല്ലാ ആശ്രമ പെരുമാറ്റ ചട്ടങ്ങളും ശേഖരിച്ചുകൊണ്ട് ഒരു നിയമാവലി വിശുദ്ധന്‍ രചിച്ചു. ഇതില്‍ മറ്റ് ആശ്രമ നേതാക്കളുടെ ചട്ടങ്ങളും വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമ ചട്ടങ്ങളും തമ്മിലുള്ള സാമ്യങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങളിലെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കികൊണ്ടുള്ള ഒരു നിയമ നിര്‍മ്മാണം നടപ്പിലായി. സ്വയമൊരു സന്യാസിയായിരുന്ന ബെനഡിക്ടിന്റെ നിയമാവലി പ്രകാരം ഒരു യഥാര്‍ത്ഥ സന്യാസിയുടെ ജീവിതം വ്യക്തിഗത ദാരിദ്ര്യത്തിലും അനുസരണയോട് കൂടിയ വിശുദ്ധിയിലും അധിഷ്ടിതമായിരിക്കണമെന്നായിരുന്നു. ദിവ്യ കര്‍മ്മങ്ങള്‍ക്ക് പുറമേ ദിനം തോറുമുള്ള വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള ആരാധനാക്രമ പരമായ ചില വിശേഷതകളും ആശ്രമ ജീവിതത്തില്‍ കൊണ്ടുവരുവാന്‍ വിശുദ്ധ ബെനഡിക്ട് ശ്രമിച്ചു.

ഈ രംഗത്ത് കായികമായ പ്രയത്‌നം പാടില്ല എന്ന രാജാവിന്റെ ഉത്തരവിന് വിരുദ്ധമായി വിശുദ്ധ ബെനഡിക്ട് ആശ്രമ ജീവിതത്തില്‍ അന്തേവാസികള്‍ തന്നെ വരവ് ചിലവ് കണക്കുകള്‍ രേഖപ്പെടുത്തുകയും രചനകള്‍ നടത്തുകയും ചെയ്യുന്ന പതിവ് ആരംഭിച്ചു. ഇതിന്റെ ഫലമായി പഠിപ്പിക്കലും ഗ്രന്ഥ രചനയും ആശ്രമ ജീവിതത്തില്‍ നിലവില്‍ വന്നു. ഈ നൂതനമായ പരിഷ്‌കാരങ്ങള്‍ വിശുദ്ധന്റേയും അദ്ദേഹത്തിന്റെ ആശ്രയമായിരുന്ന ലൂയിസ് ചക്രവര്‍ത്തിയുടേയും മരണത്തോടെ നിന്നുപോയെങ്കിലും പാശ്ചാത്യ ആശ്രമ ജീവിത സമ്പ്രദായത്തില്‍ വളരെകാലം നീണ്ടുനില്‍ക്കുന്ന മാറ്റങ്ങള്‍ക്ക് ഇത് കാരണമായി.

അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളുടെ സ്വാധീനം ക്ലൂണിയിലെയും ഗോര്‍സെയിലേയുമുള്ള ആശ്രമ പരിഷ്‌കാരങ്ങളില്‍ കാണാം. ഇക്കാരണത്താല്‍ അനിയാനയിലെ വിശുദ്ധ ബെനഡിക്ടിനെ പാശ്ചാത്യ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ നവോത്ഥാന നായകന്‍ എന്ന നിലയില്‍ പരിഗണിച്ചു വരികയും 'രണ്ടാം ബെനഡിക്ട്' എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു.

ജര്‍മ്മനിയില്‍ ആച്ചെനിലെ കോര്‍നേലിമൂയിന്‍സ്റ്റെറില്‍ വെച്ച് 821 ഫെബ്രുവരി 11 ന് തന്റെ 71-മത്തെ വയസില്‍ വിശുദ്ധന്‍ മരണമടഞ്ഞു. ആശ്രമ ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. അവിടെ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെറോണായിലെ ഗൗദെന്‍സിയൂസ്

2. ബാര്‍സലോണിയായിലെ എവുലാലിയ

3. ലിന്റിസുഫോണ്‍ ബിഷപ്പായ എഥെല്‍വോള്‍ഡ്

4. ആഫ്രിക്കയിലും റോമയിലും ഉള്ള ഡാമിയന്‍മാര്‍

5. അലക്‌സാണ്ട്രിയായിലെ അമ്മോണിയൂസും മൊദസ്തൂസും

6. കോണ്‍സ്റ്റാന്റിനോപ്പിള്‍ പേട്രിയര്‍ക്കായ ആന്റണി കൗളയാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗവും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.