കൊടുംതണുപ്പിലേക്ക് ഉക്രെയ്ന്‍;'റഷ്യന്‍ സൈനികര്‍ മഞ്ഞണിഞ്ഞ ജഡങ്ങളായാല്‍ പുടിന് സമനില തെറ്റും'

കൊടുംതണുപ്പിലേക്ക് ഉക്രെയ്ന്‍;'റഷ്യന്‍ സൈനികര്‍ മഞ്ഞണിഞ്ഞ ജഡങ്ങളായാല്‍ പുടിന് സമനില തെറ്റും'

കീവ് : ഉക്രെയ്നില്‍ മനുഷ്യാധിവാസ കേന്ദ്രങ്ങളിലും കടുത്ത നാശം വിതച്ച് ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യത്തെ 'തണുത്തുറഞ്ഞ മരണം 'കാത്തിരിക്കുന്നുവെന്ന് നിരീക്ഷകര്‍. വര്‍ദ്ധിച്ചുവരുന്ന തണുപ്പ് ഉക്രെയ്നില്‍ വരും ദിവസങ്ങളില്‍ അസഹ്യമാകും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളുടെ എന്‍ജിന്‍ ഇതോടെ പ്രവര്‍ത്തന രഹിതമാകും.ഇതോടെ സൈനികര്‍ മഞ്ഞുപുതച്ച ജഡങ്ങളായി മാറാം എന്ന് ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റ് പറഞ്ഞു.

കിഴക്കന്‍ യൂറോപ്പ് ഈ ആഴ്ച പിന്നിടുന്നതിന് മുന്‍പ് തന്നെ അതിശൈത്യത്തിന്റെ പിടിയിലാകും എന്നാണ് പ്രവചനം. താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയും. കീവിലും മറ്റ് നഗരങ്ങളിലും ഇപ്പോള്‍ തന്നെ മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞു.ടാങ്കുകളും കവചിത വാഹനങ്ങളും ഉള്‍പ്പെടുന്ന 64 കിലോമീറ്റര്‍ നീളം വരുന്ന സൈനിക വ്യൂഹത്തിന്റെ മുന്നോട്ട് നീക്കം ഇതിനകം തന്നെ ഏറെക്കുറെ നിലച്ച മട്ടാണ്.

വിജയം കാണാതെ പിന്‍മാറില്ലെന്ന റഷ്യന്‍ ഏകാധിപതി പുടിന്റെ പ്രസ്താവനയോടെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഇനിയും തീളുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയുമാണ്. തങ്ങളുടെ ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് റഷ്യ കഴിഞ്ഞ മൂന്നു ചര്‍ച്ചകളിലും അറിയിച്ചിരുന്നു. എന്നാല്‍, ഈ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ ഉക്രെയ്ന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, വിജയം നേടും വരെ പ്രതിരോധം റഷ്യയ്‌ക്കെതിരെ നിലനില്‍ക്കുമെന്നും പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് റഷ്യന്‍ സൈന്യത്തിന് പ്രതികൂലമായി കടുത്ത ശൈത്യം വരുന്നുവെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കൂടുതല്‍ പ്രതിരോധം നേരിടേണ്ടിവന്നാല്‍ ഉക്രെയ്‌നിലെ നഗരങ്ങള്‍ക്ക് മുകളില്‍ ചെറിയ ആണവായുധങ്ങളോ ഏറെ വിനാശകരമായ മറ്റ് ആയുധങ്ങളോ ഉപയോഗിക്കാന്‍ അതീവ അപകടകാരിയായ റഷ്യന്‍ സ്വേച്ഛാധിപതി മടിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഇതിനിടെ, റഷ്യ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച നടപടിയില്‍ പ്രതിഷേധിച്ച് രാജ്യം വിട്ട മാധ്യമപ്രവര്‍ത്തക ഫരീദ റുസ്തമോവ പറഞ്ഞത്, പുടിന്‍ ഒരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് മോസ്‌കോയിലെ ഉദ്യോഗസ്ഥര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നാണ്. രാജ്യത്തിന് പുറത്ത് കടക്കും വരെ റഷ്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഫരീദ റുസ്തമോവ.


റഷ്യന്‍ സൈന്യത്തില്‍ യുദ്ധത്തോട് എതിര്‍പ്പുള്ള നിരവധി പേരുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൈനികര്‍ സന്തുഷ്ടരല്ലെന്നും ഈ യുദ്ധം ഒരനാവശ്യമാണെന്ന് അവര്‍ കരുതുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. റഷ്യന്‍ സൈനികര്‍ക്കിടയിലെ അതൃപ്തി പുറത്തുവരുന്നതിനിടെ റഷ്യയുടെ 12,000 സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് ഉക്രെയ്ന്‍ അവകാശപ്പെടുന്നുമുണ്ട്.

എന്നാല്‍, തങ്ങളുടെ 500 സൈനികര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നാണ് റഷ്യ പറയുന്നത്. റഷ്യയ്ക്ക് കുറഞ്ഞത് 4,000 സൈനികരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഉക്രെയ്ന്‍ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയ സൈനികര്‍ തങ്ങള്‍ യുദ്ധത്തിന് വരികയാണെന്ന് അറിയില്ലായിരുന്നെന്നും ഇന്ധനവും ഭക്ഷണവും ഇല്ലെന്നും പരാതിപ്പെട്ടത് നേരത്തെ വാര്‍ത്തായിരുന്നു.

'മരണസംഖ്യ പുടിനെ ബാധിക്കില്ല'

ഉക്രെയ്ന്‍ അക്രമണം പുടിന്റെ ' ആഴത്തിലും വ്യക്തിപരവുമായ ബോധ്യത്തിന്റെയും ' പേരിലാണെന്നും അതിനാല്‍ സിവിലിയന്‍ മരണങ്ങള്‍ അയാളെ ബാധിക്കുന്ന വിഷയമല്ലെന്നും എത്ര മരണമെന്നതല്ല, വിജയം മാത്രമാണ് അയാളുടെ ലക്ഷ്യമെന്നും സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് അഭിപ്രായപ്പെട്ടിരുന്നു. പുടിന്‍ ഇപ്പോള്‍ ദേഷ്യത്തിലും നിരാശയിലുമാണ് എന്നാണ് ഞാന്‍ കരുതുന്നത്. സിവിലിയന്‍ നാശനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ അയാള്‍ ഇരട്ടി ശക്തിയോടെ ഉക്രെയ്ന്‍ സൈന്യത്തെ തകര്‍ക്കാന്‍ ശ്രമിക്കും- ബേണ്‍സ് പറഞ്ഞു.

ഉക്രെയ്ന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഉപരോധം അടക്കമുള്ള ഒറ്റപ്പെടുത്തലും എതിര്‍പ്പും നേരിടേണ്ടിവന്നതും ഇതുവരെ ഉയര്‍ന്നിട്ടില്ലാത്തവിധം റഷ്യയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും പുടിന് കനത്ത നിരാശയാണ് സമ്മാനിച്ചിട്ടുണ്ടാവുക.വരും ദിവസങ്ങളില്‍ റഷ്യന്‍ സേനയ്ക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും അവകാശപ്പെടാനില്ലാതെ വരികയും കാലാവസ്ഥ മോശമാവുകയും ചെയ്താല്‍ പുടിന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യം. അത്തരമൊരു സാഹചര്യത്തില്‍ അന്തിമവിജയത്താനായിരിക്കും അയാളുടെ ലക്ഷ്യവും.

ഈ നിരാശയില്‍ നിന്ന് അയാള്‍ അതിശക്തമായി തിരിച്ചടിക്കാനുള്ള സാധ്യതയുണ്ടെന്നും യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ആണവായുധം വരെ പ്രയോഗിക്കാനുള്ള സാധ്യതയുണ്ട്.പുടിന്റെ കീഴില്‍ ആയുധങ്ങള്‍ നവീകരിക്കാന്‍ റഷ്യ ഓവര്‍ടൈം ജോലി ചെയ്യുകയാണെന്ന് പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ സ്‌കോട്ട് ബെരിയര്‍ പറഞ്ഞു.
റഷ്യന്‍ സൈന്യം 'ധൈര്യം നഷ്ടപ്പെട്ടവരാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ നോക്കുകുത്തിയാക്കി കൊള്ളയ്ക്കും കൊള്ളവയ്പ്പിനും തയ്യാറാകുന്ന പ്രവണത പ്രകടമാണെന്നും ഉക്രെയ്ന്‍ ആരോപിക്കുന്നുണ്ട്.

'40 ടണ്‍ ഫ്രീസറുകള്‍'

തണുപ്പ് കൂടുന്നതോടെ റഷ്യക്കാരുടെ ടാങ്കുകള്‍ '40 ടണ്‍ ഫ്രീസറുകള്‍' മാത്രമായി മാറുമെന്നാണ് മുന്‍ ബ്രിട്ടീഷ് ആര്‍മി മേജര്‍ കെവിന്‍ പ്രൈസ് പറഞ്ഞത്. ഉക്രെയ്‌നിലെ അതിശക്തമായ ശൈത്യം ആര്‍ട്ടിക് ശൈലിയിലുള്ള യുദ്ധത്തിന് തയ്യാറാകാത്ത റഷ്യന്‍ സൈനികരുടെ മനോവീര്യം തകര്‍ക്കും.മാര്‍ച്ച് മാസത്തില്‍ ഇത്രയും കുറഞ്ഞ താപനിലയെ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കാത്ത റഷ്യന്‍ സൈനികരുടെ ജീവിതം 'അവിശ്വസനീയമാംവിധം കഠിനമായി' മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


നിലവില്‍ കീവില്‍നിന്നും 19 മൈല്‍ അകലെയാണ് സൈനിക വ്യൂഹം നിലയുറപ്പിച്ചിരിക്കുന്നത്. എന്‍ജിനുകള്‍ നിര്‍ജീവമാകുന്നതോടെ ടാങ്കുകളും കവചിത വാഹനങ്ങളും റഷ്യന്‍ സൈനികരെ നിറച്ച റഫ്രിജറേറ്ററുകളായി മാറുമെന്ന് ഗ്ലെന്‍ ഗ്രാന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ സൈനികര്‍ അതിന് കാത്തിരിക്കില്ല. അവര്‍ തണുത്ത് മരവിച്ച് മരിക്കാതിരിക്കാന്‍ ടാങ്കുകള്‍ ഉപേക്ഷിച്ച് കാടുകളിലേക്ക് പോകും. എന്തായാലും ഈ റഷ്യന്‍ സൈനികരുടെ പരാജയം അടുത്തു എന്നാണ് ഗ്ലെന്‍ ഗ്രാന്റ് കരുതുന്നത്.

യുദ്ധം ആരംഭിച്ചത് മുതല്‍ ഉക്രെയ്‌നില്‍ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്ന പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ ഈ ഭീമന്‍ കോണ്‍വോയെ പല നഗരങ്ങളില്‍ അക്രമിച്ചെന്ന വാര്‍ത്തകളും വന്നിരുന്നു. ടാങ്കുകളും കവചിത വാഹനങ്ങളും സൈനിക ആയുധങ്ങളുമായി വരുന്ന കോണ്‍വോയ്ക്ക് ഇതിനകം തന്നെ വലിയ നഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെയാണ് ഉക്രെയ്‌നിലെ കാലാവസ്ഥ റഷ്യന്‍ സൈനികര്‍ക്ക് മറ്റൊരു പ്രതിരോധം സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. നിലവിലെ താഴ്ന്ന താപനില, റഷ്യന്‍ സൈനിക നീക്കത്തിന്റെ വേഗം കുറയ്ക്കാന്‍ കാരണമായതിന് പുറകെയാണിത്. റോഡുകളിലും ഭൂമിയിലും തങ്ങിനില്‍ക്കുന്ന മഞ്ഞ് സൈനിക നീക്കത്തിന്റെ വേഗത പകുതിയാക്കി കുറച്ചു. കോണ്‍വേയിലെ പല വാഹനങ്ങളുടെയും ഇന്ധനം തീര്‍ന്നതും ഭക്ഷണ്യ വിതര ശൃംഖലയിലുണ്ടായ തടസങ്ങളും വാഹനവ്യൂഹത്തിന്റെ വേഗതയെ സാരമായി ബാധിച്ചു. അതോടൊപ്പം ശക്തമായ തണുപ്പുമൂലം കോണ്‍വോയിലെ വാഹനങ്ങളില്‍ പലതിനും മെക്കാനിക്കല്‍ പ്രശ്‌നങ്ങളും ഇതിനകം തന്നെ നേരിടേണ്ടിവരുന്നു.

അതിശൈത്യമാണ് ഭീമന്‍ കോണ്‍വോയില്‍ ഇന്ധന ക്ഷാമത്തിന് കാരണമാക്കിയതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കീവിലേക്കുള്ള യാത്രമദ്ധ്യേ പ്രദേശവാസികളുടെ പ്രതിഷേധത്തിന് പുറമേ രാത്രിയിലെ കനത്തശൈത്യത്തെ പ്രതിരോധിക്കാനും റഷ്യന്‍ സൈനികര്‍ വാഹനങ്ങള്‍ അധികമായി പ്രവര്‍ത്തിപ്പിച്ചു.രാത്രിയും പകലും നിരന്തരം പ്രവര്‍ത്തിക്കേണ്ടിവന്നതോടെ വാഹനങ്ങളിലെ ഇന്ധനം തീരുകയും പല വാഹനങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

വാഹനവ്യൂഹത്തിന്റെ വേഗം കൂട്ടുകയും ഇന്ധനവും ഭക്ഷണവും അടക്കമുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം കുറയ്ക്കുകയും ചെയ്തില്ലെങ്കില്‍ കൊടുംതണുപ്പില്‍ മരവിച്ച് മരിക്കാതിരിക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തിന് മുമ്പില്‍ കീഴടങ്ങുകയല്ലാതെ റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഗ്ലെന്‍ ഗ്രാന്റ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധനം തീരുകയും വാഹനവ്യൂഹത്തിന്റെ വേഗത കുറയുകയും ചെയ്യുമ്പോള്‍ അവരെ അക്രമിക്കാന്‍ കാത്തിരിക്കുന്ന ഒരു ജനത അവിടെയുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം ന്യൂസ് വീക്കിനോട് പറഞ്ഞു. എന്നാല്‍, ഉക്രെയ്‌നില്‍ നിന്ന് പലായനത്തിന് ശ്രമിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും അതിശക്തമായ ശൈത്യം പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.