കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണം: ഉറച്ച നിലപാടില്‍ ജി-23 നേതാക്കള്‍; ശശി തരൂരിനെയോ മുകുള്‍ വാസ്നിക്കിനെയോ നിര്‍ദേശിച്ചേക്കും

കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണം: ഉറച്ച നിലപാടില്‍ ജി-23 നേതാക്കള്‍; ശശി തരൂരിനെയോ മുകുള്‍ വാസ്നിക്കിനെയോ നിര്‍ദേശിച്ചേക്കും

ന്യുഡല്‍ഹി: പുതിയ അധ്യക്ഷനായി ഉറച്ച നിലപാടില്‍ ജി-23 നേതാക്കള്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമ്പോള്‍ ജി-23 നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനു വേണ്ടി വാദിച്ചേക്കുമെന്നാണ് സൂചന.

ഇന്ന് വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.

കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജി-23 നേതാക്കള്‍. അധ്യക്ഷ പദവി ഒഴിയാന്‍ സോണിയാ ഗാന്ധി തയാറായാല്‍ എതിര്‍ക്കേണ്ടെന്ന് തന്നെയാണ് ജി 23 നേതാക്കളുടെ തീരുമാനവും. ശശി തരൂരിനെയോ മുകുള്‍ വാസ്നിക്കിനെയോ അധ്യക്ഷനായി നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ സോണിയ ഗാന്ധി അധ്യക്ഷയായ സമയത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തന രീതിയാണ് ജി-23 നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ലെന്നുമാണ് ഈ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കും. അടിയന്തരമായി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കണമെന്നും ജി23 നേതാക്കള്‍ ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉണ്ടായാല്‍ താല്‍ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം.

കൂടാതെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.

അതേസമയം നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിര്‍ദ്ദേശം കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം തള്ളിയിരുന്നു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കല്ല. സംഘടനാ വിഭാഗത്തില്‍ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടനാ വിഭാഗത്തിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.