ഉക്രെയ്‌നുമായുള്ള യുദ്ധം കുറ്റകൃത്യമാണ്; വിമാനയാത്രയ്ക്കിടെ റഷ്യന്‍ പൈലറ്റിന്റെ സന്ദേശം; വൈറലായി വീഡിയോ

ഉക്രെയ്‌നുമായുള്ള യുദ്ധം കുറ്റകൃത്യമാണ്; വിമാനയാത്രയ്ക്കിടെ റഷ്യന്‍ പൈലറ്റിന്റെ സന്ദേശം; വൈറലായി വീഡിയോ

കീവ്: വിമാനയാത്രയ്ക്കിടെ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് റഷ്യന്‍ പൈലറ്റ് നടത്തിയ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധം ഒരു കുറ്റകൃത്യമാണ് എന്നായിരുന്നു പൈലറ്റിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍.. ഇതാ നിങ്ങളുടെ ക്യാപ്റ്റന്‍ സംസാരിക്കുന്നു. എല്ലാവര്‍ക്കും അന്റാലിയയിലേക്ക് സ്വാഗതം. 'പോബെഡ' യോടൊപ്പം യാത്ര ചെയ്യുന്നതിന് നന്ദി. കൂടാതെ, വ്യക്തിപരമായി എന്റെ അഭിപ്രായം ഉക്രെയ്‌നുമായുള്ള യുദ്ധം ഒരു കുറ്റകൃത്യമാണ്'-ഇതായിരുന്നു വിമാനം ടെയ്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാരെ അഭിസംബോധന ചെയ്ത് റഷ്യന്‍ പൈലറ്റ് പറഞ്ഞത്.

യാത്രക്കാര്‍ക്ക് മനസിലാവാന്‍ ഇംഗ്ലീഷിലും റഷ്യന്‍ ഭാഷയിലുമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഉക്രെയ്‌നിയന്‍ നയതന്ത്രജ്ഞന്‍ ഒലെക്‌സാണ്ടര്‍ ഷെര്‍ബ ഉള്‍പ്പെടെ നിരവധി പേര്‍ പൈലറ്റ് കാണിച്ച ധീരതയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു. പൈലറ്റ് എന്താണ് പറയുന്നതെന്നതിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

റഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയ്‌റോഫ്ളോട്ടിന്റെ അനുബന്ധ സ്ഥാപനമായ പോബെഡയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 'റഷ്യയ്ക്ക് ഈ പൈലറ്റിനെപ്പോലെ കൂടുതല്‍ ധീരരായ ആളുകളെ ആവശ്യമുണ്ട്'-ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. പൈലറ്റ് കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് #StandWithUkraine പോലുള്ള മറ്റ് ഹാഷ്ടാഗുകള്‍ ഉപയോഗിച്ചു നിരവധി പേര്‍ ഷെയര്‍ ചെയ്തു.

എന്നാല്‍ ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പൈലറ്റിന്റെ സുരക്ഷയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. 'ഈ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്തു തന്നെയായാലും അദ്ദേഹത്തിന്റെ ജീവന് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. സംസാരിക്കുന്നവരെ പുടിന്‍ ജയിലിലടയ്ക്കും. വിമതര്‍ പട്ടിണി കിടക്കണമെന്ന് പുടിന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

ഉക്രെയ്ന്‍ അധിനിവേശം ഏകദേശം മൂന്നാഴ്ചയായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 2.5 ദശലക്ഷത്തിലധികം ആളുകള്‍ ഉക്രെയ്ന്‍ അതിര്‍ത്തികളിലൂടെ പലായനം ചെയ്യുകയും ലക്ഷക്കണക്കിന് ആളുകള്‍ നഗരത്തിന്റെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.