ചൈനയില്‍ കോവിഡ് ബാധിച്ച് രണ്ടു മരണം: ഒന്നര വര്‍ഷത്തിനിടെ ആദ്യം; ജിലിന്‍ പ്രവിശ്യയില്‍ സമൂഹ വ്യാപനം

 ചൈനയില്‍ കോവിഡ് ബാധിച്ച് രണ്ടു മരണം: ഒന്നര വര്‍ഷത്തിനിടെ ആദ്യം; ജിലിന്‍ പ്രവിശ്യയില്‍ സമൂഹ വ്യാപനം

ബീജിങ്: ഒന്നര വര്‍ഷത്തിനിടെ ചൈനയില്‍ വീണ്ടും കോവിഡ് മരണം. വടക്കു കിഴക്കന്‍ മേഖലയായ ജിലിന്‍ പ്രവിശ്യയില്‍ രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4638 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 26 നാണ് അവസാനമായി ചൈനയില്‍ കോവിഡ് മരണം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് നാലാം തരംഗം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടിനിടെയാണ് ചൈനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.

ഒമിക്രോണ്‍ കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. 4051 കോവിഡ് കേസുകളാണ് ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2157 കേസുകളും ജിലിന്‍ പ്രവിശ്യയിലാണ്. ഈ മേഖലയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ഈ പ്രവിശ്യയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. 2021 ലേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം ചൈനയില്‍ കോവിഡ് രോഗ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 1,28,400 പേര്‍ക്ക് കോവിഡ് ബാധിച്ചു എന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന ഔഗ്യോഗിക കണക്കുകള്‍.

കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിരവധി ചൈനീസ് നഗരങ്ങളില്‍ ലോക്ഡൗണോ, സമാനമായ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തെക്കന്‍ നഗരമായ ഷെങ്സാനില്‍ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഷാങ്ഹായിയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കി. കോവിഡ് ബാധിതരെ കണ്ടെത്താനായി സമൂഹ പരിശോധനാ ക്യാമ്പുകള്‍ നടത്തി വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.