മനുഷ്യനെ വഹിക്കുന്ന റോബോട്ട് ആടിനെ വികസിപ്പിച്ച് കാവസാക്കി; വീഡിയോ

മനുഷ്യനെ വഹിക്കുന്ന റോബോട്ട് ആടിനെ വികസിപ്പിച്ച് കാവസാക്കി; വീഡിയോ

ടോക്കിയോ: മനുഷ്യനെ വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന ആടിന്റെ ആകൃതിയുള്ള റോബോട്ടിനെ വികസിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി. യൂറോപ്പിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും കാണപ്പെടുന്ന ഐബെക്സ് എന്ന കാട്ടാടിന്റെ രൂപത്തിലുള്ള റോബോട്ടില്‍ ഒരാള്‍ക്ക് സഞ്ചരിക്കാം. ടോക്കിയോ സര്‍വ്വകലാശാലയുമായി സഹകരിച്ച് നിര്‍മിച്ച റോബോട്ടിന് 'ബെക്സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിര്‍മിക്കാന്‍ 2015-ല്‍ ആരംഭിച്ച കലീഡോ പദ്ധതിയുടെ ഭാഗമായാണ് ബെക്സിനെ വികസിപ്പിച്ചതെന്ന് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ റോബോട്ട് എക്സിബിഷനില്‍ കമ്പനി അറിയിച്ചു. എക്സിബിഷനില്‍ എത്തിയവര്‍ക്ക് റോബോട്ടിനെ കാണാനും പുറത്തു കയറി സഞ്ചരിക്കാനും അവസരം ലഭിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.

നാലു കാലുകള്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന ബെക്സില്‍ 100 കിലോഗ്രാം വരെ തൂക്കമുള്ള വ്യക്തിക്ക് കയറി സഞ്ചരിക്കാം. എന്നാല്‍, കാട്ടാടുകളുടെ വേഗത ഈ റോബോട്ടിനില്ല. കുളമ്പുകള്‍ക്ക് പകരം ചക്രങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ബെക്സില്‍ ഒരുക്കിയിട്ടുണ്ട്. റോബോട്ടിന്റെ ബാലന്‍സ് പ്രശ്നം പരിഹരിക്കാനുള്ള ഹൃസ്വകാല മാര്‍ഗമായാണ് ചക്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്-നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മസായുകി സൗബെ പറഞ്ഞു.

ബെക്സില്‍ ഘടിപ്പിച്ചിട്ടുള്ള ഹാന്‍ഡില്‍ ബാര്‍ ആണ് സ്റ്റിയറിങ്ങായി ഉപയോഗിക്കുന്നത്. ഈ റോബോട്ടിന് എത്ര വേഗത്തില്‍ സഞ്ചരിക്കാം എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വളരെ പതിയെയാണ് ബെക്സ് സഞ്ചരിക്കുന്നതെന്നാണ് കമ്പനി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍ ബെക്സിന്റെ വേഗത ഐബെക്സിന്റെ വേഗതയായ മണിക്കൂറില്‍ 72 കിലോമീറ്റര്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.



ബെക്‌സ് ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും ഭാവിയില്‍ വെയര്‍ഹൗസുകളിലും ഫാക്ടറികളിലും ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് മസായുകി സൗബെ പറയുന്നത്. പ്രകൃതി ദുരന്തസമയങ്ങളില്‍ മനുഷ്യര്‍ക്ക് പോവാന്‍ പറ്റാത്ത പ്രദേശങ്ങളിലേക്ക് പോവാനും ഇതിന് സാധിക്കും. അസാധാരണ സാഹചര്യങ്ങളില്‍ രണ്ടു കാലില്‍ സഞ്ചരിക്കാനും ഇവക്ക് കഴിയും.

ലോകത്ത് റോബോട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020-ല്‍ 300 കോടി യൂ.എസ് ഡോളറിന് തുല്യമായ തുകയുടെ റോബോട്ടുകളാണ് വിറ്റുപോയത്. 2030-ല്‍ 1200 കോടി ഡോളറിന് തുല്യമായ റോബോട്ടുകള്‍ വില്‍ക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ സാമൂഹിക നിയന്ത്രണങ്ങള്‍ ജീവനക്കാരിലുണ്ടാക്കിയ കുറവ് പരിഹരിക്കാന്‍ റോബോട്ടുകളെയാണ് യു.എസിലെയും യൂറോപ്പിലെയും പല കമ്പനികളും ആശ്രയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ജപ്പാനില്‍ നിന്ന് 29000 റോബോട്ടുകളെയാണ് യു.എസ് കമ്പനികള്‍ ഇറക്കുമതി ചെയ്തത്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാനും പാത്രങ്ങള്‍ കഴുകാനും സഹായിക്കുന്ന റോബോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ശാരീരിക അധ്വാനം അനിവാര്യമായ ജോലികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ വേണ്ടി വരുമെന്നാണ് ടെസ്‌ല കമ്പനിയുടെ സി.ഇ.ഒ ആയ ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടത്. കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ഒപ്റ്റിമസ് എന്ന റോബോട്ടിനെ നിര്‍മിക്കാനും മസ്‌ക്കിന്റെ കമ്പനി തീരുമാനിച്ചു. 2022 അവസാനത്തോടെ ഒപ്റ്റിമസ് വിപണിയില്‍ ഇറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.