'നിങ്ങളുടെ ഗെയിം തീര്‍ന്നു': ഇമ്രാന്‍ ഖാനോട് മറിയം നവാസ്;'പുതിയ പ്രധാനമന്ത്രി വരും'

 'നിങ്ങളുടെ ഗെയിം തീര്‍ന്നു': ഇമ്രാന്‍ ഖാനോട് മറിയം നവാസ്;'പുതിയ പ്രധാനമന്ത്രി വരും'

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ 'ഗെയിം' അവസാനിച്ചുവെന്ന് മുസ്ലീം ലീഗ്-നവാസ് വിഭാഗം വൈസ് പ്രസിഡന്റ് മറിയം നവാസ്. പാര്‍ലമെന്റ് അവിശ്വാസം പരിഗണിക്കാനിരിക്കേ ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ ചൊരിഞ്ഞത്.പാര്‍ട്ടി അദ്ധ്യക്ഷന്‍ ഷെഹ്ബാസ് ഷെരീഫിനെ പിഎംഎല്‍-എന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവാസ് ഷെരീഫിന്റെ രാഷ്ട്രീയം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചയാളാണ് ഇമ്രാന്‍ ഖാന്‍. തുടര്‍ന്ന് അദ്ദേഹത്തെയും മകളെയും ജയിലിലേക്കയച്ചു. ഇന്ന് അതേ നവാസ് ഷെരീഫാണ് വിദേശത്തിരുന്ന് ഇമ്രാനെതിരെ പോരാടുന്നത്. ഇമ്രാന്‍ ഖാന്‍ എല്ലാവര്‍ക്കുമൊരു പാഠമായി മാറിയിരിക്കുകയാണ്. ഒന്നോ രണ്ടോ സീറ്റുകളുള്ള പാര്‍ട്ടിക്കാരെ പോലും സന്ദര്‍ശിച്ച് ഓരോരുത്തരുടെയും പിന്തുണയ്ക്കായി യാചിക്കുന്ന ഇമ്രാന്‍ ഖാന്‍ മറ്റുള്ളവര്‍ക്ക് വലിയ പാഠമാണെന്നും മറിയം നവാസ് പരിഹസിച്ചു.

'പ്രധാനമന്ത്രി സംസാരിക്കുന്നത് ഒരു തമാശക്കാരനെപ്പോലെയാണ്.അത്തരം പ്രസംഗങ്ങള്‍ തങ്ങളുടെ കുട്ടികളെ കാണാന്‍ അനുവദിക്കരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതേസമയം, നിരവധി അനീതികള്‍ നേരിടേണ്ടി വന്നിട്ടും നവാസ് ഷെരീഫ് ഒരിക്കലും തന്റെ ധാര്‍മ്മിക തത്വങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെ'ന്ന് മറിയം പറഞ്ഞു.'ഒരു വ്യക്തിയുടെ പ്രകടനം വിലയിരുത്താന്‍ നാല് വര്‍ഷം മതി. ആളുകള്‍ ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ അറിയണം.നിങ്ങള്‍ നിങ്ങളുടെ സ്വന്തം അഹങ്കാരത്തിന്റെ ഇരയാണ്, '

ഭരണത്തിലെ പിടിപ്പുകേടിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിലെ വിജയ സാധ്യതകള്‍ ഇമ്രാന്‍ഖാന് ഇല്ലതാകുകയാണ്. രക്ഷിക്കാന്‍ ഇനി ആരും വരില്ലെന്ന് ഇമ്രാന്‍ അറിഞ്ഞിരിക്കണം. ഭരണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇമ്രാന്റെ 'കളികള്‍' അവസാനിച്ചുവെന്നും അക്കാര്യം അറിഞ്ഞിരിക്കണമെന്നും മറിയം നവാസ് പറഞ്ഞു.

വരുന്ന വെള്ളിയാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇമ്രാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. 28 നായിരിക്കും വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 172 വോട്ടാണ് ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്. ഇമ്രാന്റെ സ്വന്തം പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിക്ക് 155 അംഗങ്ങളുണ്ട്. ഇതിലെ 24 വിമതരെയെങ്കിലും കയ്യിലെടുത്ത് ഇമ്രാനെതിരെ വോട്ട് ചെയ്യിക്കാനാണ് പ്രതിപക്ഷ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.