കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

കുമളി: കേരള പൊലീസിനെയോ സര്‍ക്കാരിനെയോ അറിയിക്കാതെ തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന നടത്തി. അണക്കെട്ട്, ബേബി ഡാം, ഗാലറികള്‍, സ്പില്‍വേ, ഷട്ടറുകള്‍ എന്നിവിടങ്ങളിലെല്ലാം സംഘം നിരീക്ഷണം നടത്തി. തമിഴ്‌നാട് ജലസേചന, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളിലെ 19 അംഗ ഉദ്യോഗസ്ഥ, ജീവനക്കാരുടെ സംഘമാണ് തിങ്കളാഴ്ച പരിശോധനയ്‌ക്കെത്തിയത്.

കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം അണക്കെട്ടിലെത്തിയത്. അണക്കെട്ടില്‍ പോകുന്നവരുടെ വിവരം ശേഖരിക്കാന്‍ കഴിഞ്ഞ ഏതാനും ദിവസമായി തേക്കടി ബോട്ട് ലാന്‍ഡിംഗില്‍ ഉണ്ടായിരുന്ന കേരള പൊലീസ് സംഘം തമിഴ്‌നാട് സംഘം എത്തിയപ്പോള്‍ തേക്കടിയില്‍ ഉണ്ടായിരുന്നില്ല.

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സത്യമൂര്‍ത്തി, വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കണ്ണന്‍, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുരുകാനന്ദം എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അണക്കെട്ടിലെത്തിയത്.

പ്രധാന അണക്കെട്ടിലും ഗാലറി, സ്പില്‍വേ എന്നിവയ്ക്ക് പുറമേ ബേബി ഡാമിലും നിരവധി വൈദ്യുതി വിളക്കുകള്‍, മറ്റ് ഇലക്ട്രിക്ക് സംവിധാനങ്ങള്‍ എന്നിവയ്ക്കായി 39 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നടന്ന നിര്‍മാണ ജോലികള്‍ വിലയിരുത്താനാണ് സംഘത്തിന്റെ സന്ദര്‍ശനം. സംഭവത്തില്‍ കേരളം തമിഴ്‌നാടിനെ അസംതൃപ്തി അറിയിച്ചതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.