കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ യൂണിയനുകള്‍ നടത്തുന്ന സൂചന പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികള്‍ക്ക് വേതനം ലഭിക്കില്ല.

അതേസമയം കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും എ.ഐ.ടി.യു.സിയും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘും ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. കൂടുതല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പ്രതിപക്ഷ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്താം തീയതി ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോര്‍പ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്ന് സിഐടിയു പറഞ്ഞു. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.

ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കോ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച മാസം കഴിഞ്ഞ മാസമായിരുന്നു. ഈ രാജ്യത്തെ എല്ലാവരും ഈസ്റ്ററും വിഷുവും ആഘോഷിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടന്നു. സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ തങ്ങളുടെ പട്ടിണി ഒഴിവാക്കാമെന്നു തന്നെയായിരുന്നു വിശ്വാസം. അതുണ്ടായില്ല.

നിയമപ്രകാരം ഒരു പണിമുടക്ക് നോട്ടീസ് കൊടുക്കേണ്ട സമയത്ത് അത് കൊടുത്തു കൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള സൗകര്യം കൊടുത്തിട്ടും 18 ദിവസത്തെ സാവകാശം ഉണ്ടായിട്ടും പണിമുടക്ക് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചര്‍ച്ച നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.