ഒപ്പിട്ട് മുങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി; പൊതുപ്രവര്‍ത്തകനെ കൂട്ടമായി ആക്രമിച്ച് 40 വനിതാ ഡോക്ടര്‍മാര്‍

 ഒപ്പിട്ട് മുങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി; പൊതുപ്രവര്‍ത്തകനെ കൂട്ടമായി ആക്രമിച്ച് 40 വനിതാ ഡോക്ടര്‍മാര്‍

ചെന്നൈ: കൂട്ടമായി വന്ന് ഒപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകനെ ആക്രമിച്ച് വനിതാ ഡോക്ടര്‍മാര്‍. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലാണ് സംഭവം. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വകുപ്പ് സയന്റിഫിക് ഓഫിസര്‍ കൂടിയായ പൊതുപ്രവര്‍ത്തകന്‍ റോയപുരം പൊലീസില്‍ പരാതി നല്‍കി.

ജോലിക്കെത്താതെ മുങ്ങി നടന്ന് ഒടുവില്‍ രജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുമാരുടെ തട്ടിപ്പ് ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫൊറന്‍സിക് വകുപ്പ് സയന്റിഫിക് ഓഫിസര്‍ ലോകനാഥന് അന്വേഷണ സമിതി സമന്‍സ് അയച്ചു.

കഴിഞ്ഞ ദിവസം ഓഡിറ്റോറിയത്തില്‍ നടന്ന തെളിവെടുപ്പില്‍ വാദങ്ങള്‍ എഴുതി നല്‍കുന്നതിനിടെയാണു വനിതാ ഡോക്ടറുമാരുടെ കൂട്ട ആക്രമണം ഉണ്ടായത്. ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള മുറിയിലേക്കു വരാന്‍ ആവശ്യപ്പെട്ട സംഘത്തോടു പറ്റില്ലെന്ന് ലോകനാഥന്‍ പറഞ്ഞു. പിറകെ വനിതാ ഡോക്ടര്‍മാരുടെ സംഘം ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നും ലോകനാഥന്‍ പറയുന്നു.

നാല്‍പതിലേറെ വരുന്ന വനിതാ ഡോക്ടര്‍മാരാണ് ആക്രമിച്ചതെന്ന് റോയപുരം പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് അന്വേഷിക്കണമെന്നാണ് ലോകനാഥന്റെ ആവശ്യം. ആക്രണത്തെക്കുറിച്ച് പ്രതികരിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.