വാഴ്ത്തപ്പെട്ട ദേവസഹായം ഇനി ഭാരതത്തിലെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍; പ്രഖ്യാപനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വാഴ്ത്തപ്പെട്ട ദേവസഹായം ഇനി ഭാരതത്തിലെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍; പ്രഖ്യാപനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: വാഴ്ത്തപ്പെട്ട ദേവസഹായം ഉള്‍പ്പടെ പത്തു വാഴ്ത്തപ്പെട്ടവരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ന് പ്രാദേശിക സമയം രാവിലെ 10 ന് വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.

ഭാരതീയനായ പ്രഥമ അല്‍മായ വിശുദ്ധനാണ് ദേവസഹായം. അദ്ദേഹത്തിനു പുറമെ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചവരില്‍ അഞ്ച് വാഴ്ത്തപ്പെട്ടവര്‍ ഇറ്റലിക്കാരാണ്. മൂന്നുപേര്‍ ഫ്രഞ്ചുകാരും ഒരാള്‍ നെതര്‍ലന്‍ഡുകാരനുമാണ്.

നെതര്‍ലന്‍ഡ്‌സ് സ്വദേശിയും നാസികളുടെ ക്രുരതയുടെ ഇരയുമായ വൈദികന്‍ ടിറ്റൊ ബ്രാന്ത്‌സ്മാ (Tito Brandsma), ക്രിസ്തീയ സിദ്ധാന്തത്തിന്റെ പുരോഹിതര്‍ എന്ന സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനായ ഫ്രഞ്ച് വൈദികന്‍ സേസര്‍ ദെ ബ്യുസ് (César de Bus) നിര്‍ദ്ധന സഹോദരികളുടെ സന്ന്യാസിനിസമൂഹത്തിന്റെയും തിരുക്കുടുംബത്തിന്റെ സഹോദരര്‍ എന്ന സന്ന്യസ്ത സമൂഹത്തിന്റെയും സ്ഥാപകനായ ഇറ്റാലിയന്‍ വൈദികന്‍ ലുയീജി മരീയ പലത്സോളൊ (Luigi Maria Palazzolo), ദൈവവിളികളുടെ സന്ന്യസ്തസമൂഹം, ദൈവ വിളികളുടെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം, സാര്‍വ്വത്രിക പവിത്രീകരണത്തിന്റെ ദൈവവിളി പ്രേഷിതകള്‍ എന്ന അല്‍മായ സമര്‍പ്പിതജീവിത സമൂഹം എന്നിവയുടെ സ്ഥാപകനായ ഇറ്റലിക്കാരന്‍ തന്നെയായ ജുസ്തീനൊ മരീയ റുസ്സൊളീല്ലൊ, യേശുവിന്റെ തിരുഹൃദയത്തിന്റെ സഹോദരീസഹോദരന്മാരുടെ സംഘടനയ്ക്ക് തുടക്കം കുറിച്ച ഫ്രാന്‍സ് സ്വദേശിയായ സന്ന്യസ്തന്‍ ഷാള് ദെ ഫുക്കൂ (Charles de Foucauld), മറിയത്തിന്റെ സമര്‍പ്പണത്തിന്റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ ഫ്രഞ്ച് സ്വദേശിനി മരീ റിവിയെര്‍ (Marie Rivier), ലൊവാനൊയിലെ കപ്പൂച്ചിന്‍ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപക ഇറ്റലിക്കാരിയായ യേശു റുബാത്തൊയുടെ മരിയ ഫ്രാന്‍ചെസ്‌ക, യേശു സാന്തൊകനാലെയുടെ യേശുവിന്റെ മറിയം (Maria di Gesù Santocanale) മരിയ ദൊമേനിക്ക മന്തൊവാനി (Maria Domenica Mantovani) എന്നീ വാഴ്ത്തപ്പെട്ടവരാണ് ദേവസഹായം പിള്ളയ്ക്കു പുറമെ വിശുദ്ധ പദത്തിലേക്കുയര്‍ത്തപ്പെട്ടത്.

1712 ഏപ്രില്‍ 23 ന്, അന്ന് കേരളത്തിന്റെ ഭാഗമായിരുന്ന, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ദേവസഹായം പിള്ളയുടെ ജനനം. മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായിരുന്നു നീലണ്ഠപിള്ള.

സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണപാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്ന നീലകണ്ഠപിള്ള മേയ്‌ക്കോട് കുടുംബത്തില്‍നിന്നും ഭാര്‍ഗവിയമ്മ എന്ന പെണ്‍കുട്ടിയെ താലി ചാര്‍ത്തി. സമര്‍ത്ഥനും ബുദ്ധിമാനുയുമായിരുന്ന നീലണ്ഠപിള്ളയെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിലെ കാര്യവിചാരകനായി നിയമിച്ചു. അദ്ദേഹം കൊട്ടാരത്തിലെ കാര്യ ദര്‍ശിയായിരിക്കേയാണ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം ആശ്ലേഷിക്കുകയും ദേവസഹായം പിള്ള എന്ന നാമം സ്വീകരിക്കുകയും ചെയ്തത്.

ക്രിസ്തുവാണ് ഏക രക്ഷകന്‍ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠപിള്ള തിരുവിതാംകൂറില്‍ പ്രേഷിതനായിരുന്ന ഈശോ സഭാ വൈദീകന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയില്‍ നിന്നും 1745 മേയ് 17 നാണ് 'ലാസര്‍' എന്നര്‍ത്ഥം വരുന്ന 'ദേവസഹായം' പിള്ള എന്ന പേരില്‍ മാമ്മോദീസ സ്വീകരിച്ചത്. അധികം താമസിയാതെ ഭാര്യ ഭാര്‍ഗവിയമ്മയും മാനസാന്തരപ്പെട്ടു ജ്ഞാനസ്‌നാനം സ്വീകരിച്ചു. ത്രേസ്യാ എന്നര്‍ത്ഥമുള്ള 'ജ്ഞാനപ്പൂ' എന്ന പേരാണ് അവര്‍ സ്വീകരിച്ചത്.

സവര്‍ണര്‍ മതം മാറുന്നതു നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറില്‍ രാജകോപത്തെ അവഗണിച്ചു കൊണ്ടു ക്രിസ്തുവിനു വേണ്ടി ജീവിച്ച ദേവസഹായം പിള്ളയ്ക്കു മാമ്മോദീസാനന്തര ഘട്ടം പീഡനകാലമായിരുന്നു.

തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ വെളിച്ചവുമായെത്തിയ ദേവസഹായം പിള്ളയെ മതം മാറിയതിന്റെ പേരില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തി തടവിലാക്കുകയും ക്രിസ്തു വിശ്വാസം ഉപേക്ഷിക്കാന്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അധികാരികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയില്ല.

കഴുത്തില്‍ എരുക്കിന്‍ പൂമാലയിട്ടു പോത്തിന്റെ പുറത്തിരുത്തി പരിഹാസപാത്രമായി തെരുവീഥിയിലൂടെ കൊണ്ടു നടന്നു. ശരീരം മുഴുവന്‍ ചാട്ട വാറുകൊണ്ട് അടിച്ചു പൊട്ടിച്ചു മുറിവുകളില്‍ മുളക് അരച്ചുതേച്ചു വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതു പോലെ മരത്തില്‍ ചങ്ങലകൊണ്ടു ബന്ധിച്ചു പട്ടിണിക്കിട്ടു. എന്നിട്ടും അദ്ദേഹം ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചു നിന്നു.

'ഒറ്റവാക്കു കൊണ്ടു ലോകത്തെ ശിക്ഷിക്കുവാന്‍ ശക്തിയുള്ള കര്‍ത്താവേ! എനിക്ക് ഈ പീഡനങ്ങള്‍ സഹിക്കുവാന്‍ ബലം തരണമേ, ഇവരോടു ക്ഷമിച്ച് അവരെ മാനസാന്തരപ്പെടുത്തണമേ' എന്ന് ദേവസഹായംപിള്ള നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

നാലു വര്‍ഷത്തോളം തുറുങ്കലിലായിരുന്ന, നാല്പതുവയസു പ്രായമുണ്ടായിരുന്ന ദേവസഹായം പിള്ളയെ രാജകല്പനയനുസരിച്ച് 1752 ജനുവരി 14 ന് ആറല്‍വായ്‌മൊഴി ഗ്രാമത്തിലെ കാറ്റാടി മലയില്‍വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. 2012 ഡിസംബര്‍ രണ്ടിന് ബെനഡിക്ട് പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.