'ആ പുലര്‍വേളയില്‍ റിനുവിന്റെ കരങ്ങള്‍ മാലാഖയുടെ ചിറകുകളായി...'; തിരിച്ച് പിടിച്ചത് രണ്ടു ജീവന്‍

'ആ പുലര്‍വേളയില്‍ റിനുവിന്റെ കരങ്ങള്‍ മാലാഖയുടെ ചിറകുകളായി...'; തിരിച്ച് പിടിച്ചത് രണ്ടു ജീവന്‍

കൊച്ചി: പുലര്‍ച്ചെ ഒരു മാലാഖയെ പോലെ റിനു അരികിലെത്തിയതുകൊണ്ട് ആനിയും കുഞ്ഞും ഇൗ പ്രഭാതത്തില്‍ ജീവനോടെയിരിക്കുന്നു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ആനിയും കുഞ്ഞുമാണ് റിനു എന്ന 22കാരിയുടെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത്.

ഭര്‍ത്താവിനൊപ്പം വാടക വീട്ടിലാണ് ആനി കഴിഞ്ഞിരുന്നത്. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ ക്ഷീണിതയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ ആനിക്ക് പ്രസവവേദന തുടങ്ങി. വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേ പ്രസവവേദനയില്‍ ആനി നിലവിളിച്ചതു കേട്ടാണ് പുലര്‍ച്ചെ ജോലിക്കു പോയ റിനു ഓടിയെത്തുന്നത്. ആനിയുടെ ഭര്‍ത്താവ് സുരേഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

എറണാകുളം ലിസി ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് കുറച്ചുനാളുകള്‍ മാത്രമായ റിനുവിന് ഗര്‍ഭകാല പരിചരണത്തില്‍ മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാല്‍ മെഴുകുതിരി കത്തിച്ചാണ് റിനു അവരുടെ അരികിലെത്തിയത്. എവിടെനിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ച് അമ്മയെയും കുഞ്ഞിനെയും പൊക്കിള്‍ക്കൊടിയില്‍ നിന്നും വേര്‍പെടുത്തി. അപ്പോഴേക്കും ആംബുലന്‍സിനായി റിനു തന്നെ വിളിച്ചിരുന്നു.

കുഞ്ഞിനെ കൈയിലെടുത്ത് തുടച്ച് അമ്മയെ വൃത്തിയാക്കി വേഗത്തില്‍ത്തന്നെ ആശുപത്രിയിലെത്തിക്കാനായി. ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ച് രണ്ടു പേരുടെയും ജീവനു കുഴപ്പമില്ലെന്നു പറഞ്ഞപ്പോഴാണ് ആശ്വാസമായതെന്ന് റിനു പറയുന്നു.

അച്ഛനും അമ്മയും ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയതാണ് ആനിയെ. ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുമ്പോഴാണ് സുരേഷ് ബാബുവിനെ വിവാഹം കഴിക്കുന്നത്. കരിങ്കല്ലു പണിയെടുത്തിരുന്ന സുരേഷിന് ഇപ്പോള്‍ രോഗം മൂലം ജോലിക്ക് പോകാനാകുന്നില്ല. ഇവര്‍ക്ക് ഒന്നര വയസായ ഒരു കുട്ടിയുണ്ട്.

പ്രസവവേദനയില്‍ പുളഞ്ഞ് രക്തം വാര്‍ന്ന് നിലത്തു വീഴുമ്പോള്‍ താനും കുഞ്ഞും മരിച്ചു പോകുമെന്നാണ് കരുതിയത്. ആ മോള്‍ ആ വഴി വന്നില്ലായിരുന്നെങ്കില്‍...ആനിയുടെ വാക്കുകള്‍ മുറിഞ്ഞു നിന്നപ്പോള്‍ അരികില്‍നിന്ന റിനു പറഞ്ഞു തുടങ്ങി-

'എന്റെ അച്ഛന്‍ ബിനുവും അമ്മ രാജേശ്വരിയും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോയിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ദ്രാവകം വറ്റിയപ്പോള്‍ കുഞ്ഞ് മരിച്ചു പോകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ജനിച്ച ശേഷം അഞ്ചു വര്‍ഷത്തിലേറെ ചികിത്സനടത്തിയാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതെന്ന് അമ്മ പറയാറുണ്ടെന്ന് അവള്‍ പുഞ്ചിരിയോടെ പറയുന്നു.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.