എല്ലാ ജീവിതങ്ങൾക്കും പങ്കാളിത്തമുള്ള ഭാവി കെട്ടിപ്പടുക്കുക: ടോണി ചിറ്റിലപ്പിള്ളി

എല്ലാ ജീവിതങ്ങൾക്കും പങ്കാളിത്തമുള്ള ഭാവി കെട്ടിപ്പടുക്കുക: ടോണി ചിറ്റിലപ്പിള്ളി

ഇന്ന് ലോക ജൈവ വൈവിധ്യ ദിനം. നാം നഷ്ടപ്പെടുത്തുകയും ഇന്നും ഓരോ നിമിഷവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നതുമായ പരിസ്ഥിതിയുടെ സമ്പന്നതയെ തിരിച്ചുപിടിക്കണമെന്ന് ഓർമപ്പെടുത്തുന്ന ദിനം. പ്രകൃതിദുരന്തങ്ങളും കോവിഡും മനുഷ്യനുമേൽ അനിശ്ചിതത്വത്തിന്റെ കരിനിഴൽ വീഴ്ത്തുമ്പോൾ പ്രകൃതിയോട് ചേർന്നുനിന്ന് അതിനെ സംരക്ഷിച്ചു കൊണ്ടല്ലാതെ മനുഷ്യന് മറ്റൊരു ചെറുത്തുനിൽപ്പും സാധ്യവുമല്ല.

സ്വാഭാവിക ലോകവുമായുള്ള നമ്മുടെ ബന്ധം പുനഃപരിശോധിക്കാൻ ആഗോള സമൂഹം വിളിക്കപ്പെടുമ്പോൾ ഒരു കാര്യം തീർച്ചയാണ് നമുക്ക് എല്ലാ സാങ്കേതിക പുരോഗതികളും ഉണ്ടായിരുന്നിട്ടും ജലം, ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ, ഇന്ധനം, പാർപ്പിടം, എന്നിവയ്ക്കായി ആരോഗ്യകരവും ഊർജ്ജസ്വലവുമായ ആവാസവ്യവസ്ഥയെ നാം പൂർണമായും ആശ്രയിക്കുന്നു. ലോകത്തിന്റെ 40 ശതമാനം സമ്പത്തും എണ്‍പതു ശതമാനം ആളുകളുടെ ഭക്ഷണവും ജൈവ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു.

ജൈവ വൈവിധ്യത്തിന് അപകടമുണ്ടാകുമ്പോൾ മനുഷ്യരാശിയും അപകടത്തിൽ....


വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൈവ വൈവിധ്യത്തെ പലപ്പോഴും മനസ്സിലാക്കുന്നത്. എന്നാൽ അതിൽ ഓരോ ജീവി വർഗത്തിലും ജനിതക വ്യത്യാസങ്ങളും ഉൾപ്പെടുന്നു. ഉദാഹരണത്തിന് വിളകളുടെയും കന്നുകാലികളുടെ ഇനങ്ങളുടെയും - വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ (തടാകങ്ങൾ, വനം, മരുഭൂമികൾ, കാർഷിക ഭൂപ്രകൃതികൾ) അവരുടെ അംഗങ്ങൾക്കിടയിൽ (മനുഷ്യർ, സസ്യങ്ങൾ, മൃഗങ്ങൾ) ഒന്നിലധികം തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നു.

നാം നാഗരികതകൾ കെട്ടിപ്പടുക്കുന്ന തൂണുകളാണ് ജൈവ വൈവിധ്യ വിഭവങ്ങൾ. ഏകദേശം 3 ബില്യൺ ആളുകൾക്ക് മൽസ്യ-മൃഗ പ്രോട്ടീനുകൾ 20 ശതമാനം നൽകുന്നു. മനുഷ്യന്റെ ഭക്ഷണത്തിന്റെ 80 ശതമാനവും നൽകുന്നത് സസ്യങ്ങളാണ്. വികസ്വര രാജ്യങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന 80 ശതമാനം ആളുകളും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനായി പരമ്പരാഗത സസ്യ-അധിഷ്ഠിത മരുന്നുകളെ ആശ്രയിക്കുന്നു.


എന്നാൽ ജൈവ വൈവിധ്യത്തിന്റെ നഷ്ടം നമ്മുടെ ആരോഗ്യമുൾപ്പെടെ എല്ലാവരെയും ഭീഷണിപ്പെടുത്തുന്നു. ജൈവ വൈവിധ്യ നഷ്ടം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ വികസിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറുവശത്ത് ജൈവ വൈവിധ്യം കേടുകൂടാതെ സൂക്ഷിക്കുകയാണെങ്കിൽ കോവിഡ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് ശക്തമായ പിന്തുണ നൽകുന്നു.

ജൈവ വൈവിധ്യം ഭാവി തലമുറകൾക്ക് വലിയ മൂല്യമുള്ള ഒരു ആഗോള സ്വത്താണെന്ന തിരിച്ചറിവ് വളർന്നുവരുന്നുണ്ടെങ്കിലും ചില മനുഷ്യ പ്രവർത്തനങ്ങൾ മൂലം ജീവി വർഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഈ വിഷയത്തെക്കുറിച്ചുള്ള അവബോധവും കണക്കിലെടുത്ത് ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനം നാം കരുതലോടെ എടുക്കണം .

പശ്ചിമഘട്ടം അതീവ പ്രാധാന്യമുള്ള പ്രദേശം

ലോകത്തിലെ 23 ജൈവ വൈവിധ്യ അരക്ഷിത പ്രദേശങ്ങളില്‍ അതീവ പ്രാധാന്യമുള്ള പത്തെണ്ണത്തില്‍പ്പെട്ടതാണ് പശ്ചിമഘട്ടം.നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം 45 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകള്‍, പന്നല്‍ച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയുടെ നിരവധി വന്യ ഇനങ്ങള്‍ ഇവിടെ വളരുന്നുണ്ട്. ചൂരല്‍, മുളകള്‍ എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്.

1988-ല്‍ പശ്ചിമഘട്ടം പാരിസ്ഥിതിക അരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിലെ അഞ്ചു ശതമാനം ഭൂമി മാത്രമാണ് സഹ്യാദ്രി ഉള്‍ക്കൊള്ളുന്നതെങ്കിലും 27 ശതമാനം സസ്യലതാദികളുടെ വൈവിധ്യം ഇവിടെയാണുള്ളത്. ഇന്ത്യയില്‍ കണ്ടുവരുന്ന 15,000 ഇനം സസ്യങ്ങളില്‍ 4000 വും പശ്ചിമഘട്ടത്തിലുണ്ട്. ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത 1600 ഓളം പുഷ്പിത സസ്യങ്ങളും 16 തരം ഉഭയജീവികളും ഇവിടെയുണ്ട്. ഇന്ത്യയിലെ ബൃഹത്തായ നദിപ്രവാഹത്തിന്റെയും നീരൊഴുക്കിന്റെയും 40 ശതമാനം ഉൽഭവിക്കുന്നതും പശ്ചിമസാനുക്കളില്‍ നിന്നുതന്നെ.


കേരളത്തിലും പശ്ചിമ ഘട്ടത്തിലുമായി കാണപ്പെടുന്ന 1850 നട്ടെല്ലുള്ള ജീവി വര്‍ഗ്ഗങ്ങളില്‍ 205 സ്പീഷീസുകള്‍. അതായത് ഏകദേശം 11 ശതമാനം വംശനാശ ഭീഷണിയിലാണ്. ഇതില്‍ 23 ഇനങ്ങള്‍ തീവ്രമായ വംശനാശ ഭീഷണി നേരിടുന്നു. 90 എണ്ണം വംശനാശ ഭീഷണിയിലാണ്. 92 എണ്ണം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍പ്പെടുന്നു.

ജൈവ വൈവിധ്യ നാശമെന്താണ് ?

ജൈവ വൈവിധ്യ നാശമെന്നതുകൊണ്ട് മൂന്നു തരം നാശത്തെയാണ് അര്‍ഥമാക്കുന്നത്. ഒന്നാമതായി വിവിധ സ്പീഷീസുകളുടെ നാശം. വിവിധ ജീവ ജാതികള്‍ നശിക്കുന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. രണ്ടാമത്തേത് ജനിതക വൈവിധ്യത്തിന്റെ നാശമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ ശോഷണം മനുഷ്യന്റെ ആവിർഭാവത്തെ തുടർന്നുള്ളതാണ്. ഹോളോസീൻ വംശനാശം എന്ന് പേരിട്ടിരിക്കുന്ന ഇത് വാസവ്യവസ്ഥയുടെ നാശം ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്. ഇത്തരത്തിലുള്ള വൈവിധ്യവും നാശത്തിന്റെ വക്കിലാണ്. മൂന്നാമത്തേത് ആവാസവ്യവസ്ഥയുടെ നാശമാണ്. പുഴ, മരം, കുളം ഇവയൊക്കെ ആവാസ വ്യവസ്ഥകളാണ്. ഇവയുടെ നാശവും ജൈവ വൈവിധ്യത്തിന്റെ നാശത്തിലേയ്ക്കാണ് ലോകത്തെ നയിക്കുന്നത്.

ജൈവവ ആവാസ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍

മനുഷ്യരില്‍ നിന്നും പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നുമാണ് ആവാസ വ്യവസ്ഥകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. മലിനീകരണം, കൈയേറ്റങ്ങള്‍, നിലംനികത്തല്‍, പ്രളയം, വരള്‍ച്ച, കാട്ടുതീ, ജനപ്പെരുപ്പം, വ്യവസായ വല്‍ക്കരണം, പരിസ്ഥിതി സൗഹൃദമല്ലാത്ത വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍, വന്‍ നിര്‍മിതികള്‍ തുടങ്ങിയവ വൻ വെല്ലുവിളികളാണ്.

വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ

ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും ഉണ്ടെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്.

ജൈവ വൈവിധ്യം വീണ്ടെടുക്കാം

2021 മുതൽ 2030 വരെ, അധപതിച്ച 350 ദശലക്ഷം ഹെക്ടർ ഭൗമ, ജല ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിലൂടെ 9 ട്രില്യൺ ( 90,000 കോടി) ഡോളർ മൂല്യമുള്ള പരിസ്ഥിതി സേവനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിൽ നിന്ന് 13 മുതൽ 26 ജിഗാടൺ (1 ജിഗാടൺ 100 കോടി ടണ്‍ ആണ്) ഹരിതഗൃഹ വാതകങ്ങൾ നീക്കംചെയ്യാനും കഴിയും.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയിലിന്റെ ലക്ഷ്യം. 250 വര്‍ഷം പഴക്കമുളള മരങ്ങള്‍ കുറേ മരങ്ങള്‍ വശങ്ങളില്‍ നില്‍ക്കുന്നുണ്ട്. വേണമെങ്കില്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റാം പക്ഷേ അതിന് രണ്ടോ മൂന്നോ
രൂപ ചെലവാകും. അത് മാറ്റാതെ മരത്തെ മുറിച്ച് മുന്നോട്ട് പോകാം. സര്‍ക്കാര്‍ തലത്തിലാണെങ്കിലും പൊതുജനങ്ങളുടെ കാര്യത്തിലാണെങ്കിലും പൊതുചിന്ത എന്നുപറയുന്നത് എന്തിനാണ് രണ്ടുകോടി ചെലവാക്കുന്നത് 250 വര്‍ഷം പഴക്കമുളള മരം കളഞ്ഞാല്‍ പോരേ എന്നാണ്. വികസനത്തിന് മുകളിലാണ് ആ മരങ്ങള്‍ എന്ന ഉള്‍ക്കാഴ്ച നമുക്കുണ്ടോ? ആ ഉള്‍ക്കാഴ്ചയുണ്ടല്ലോ അത് ഇന്നത്തെ ഒരു വലിയ സമൂഹത്തിനില്ല.


അടിയന്തരമായി വന ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുക.നശിച്ച വനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നത്തിന് മരങ്ങൾ നട്ടു മടക്കിനൽകുന്ന രീതി ഉപകാരപ്പെടും. അത് പോലെ തന്നെ അധപതിച്ചതും ഉപയോഗിക്കാത്തതുമായ കൃഷി സ്ഥലവും വന പുനസ്ഥാപനത്തിന് ഉപയോഗിക്കുക. കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രകൃതിയുടെ മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിച്ച് കൊണ്ട് കാർഷിക ആവാസവ്യവസ്ഥ, ശുദ്ധജല ആവാസവ്യവസ്ഥ,പർവത ആവാസവ്യവസ്ഥ തുടങ്ങിയവ പുനസ്ഥാപിക്കുകയും വേണം.

പശ്ചിമ ഘട്ടം തുരന്നെടുക്കുന്നവർ പറയുന്നത് പുരോഗമനം, വിപ്ലവം. കെ റെയിൽ എന്ന് പറഞ്ഞാൽ കേരളത്തെ പറുദീസയാക്കുന്ന വികസനം. ഇതൊക്കെയാണ് നമ്മുടെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഉൾകാഴ്ചയില്ലാത്ത ഭരണാധികാരികൾ തന്നെയാണ് ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം.

ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി പരമപ്രധാനമായ ജീവിവര്‍ഗങ്ങളെ പരിരക്ഷിക്കുക പരമ പ്രധാനമാണ്.ഒരു ചെറിയ ജീവിക്കുപോലും ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന്യമുണ്ടെന്ന് ഓർക്കുക. ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും അവാസവ്യവസ്ഥിതിയും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു എന്ന വസ്തുതയെങ്കിലും തിരിച്ചറിഞ്ഞ് വേണം നാം ഈ ദിനത്തെ സമീപിക്കാന്‍. ഇത് കേവലം ജീവികളെയും പ്രകൃതിയെയും ഈ ഭൂമുഖത്ത് നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമല്ല. നമ്മള്‍ ഓരോരുത്തര്‍ക്കും വരുന്ന തലമുറക്കും നിലനില്‍ക്കാന്‍ വേണ്ടി കൂടിയാണ് എന്ന ഓര്‍മ്മയില്‍ വേണം അവയുടെ സംരക്ഷണം ഉറപ്പുവരുത്താനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.