ഹാംബര്‍ഗില്‍ ചരിത്രമെഴുതി ശ്രേയസ്

ഹാംബര്‍ഗില്‍ ചരിത്രമെഴുതി ശ്രേയസ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കഠിനമായ ഏകദിന കായിക ഇനമായി കണക്കാക്കപ്പെടുന്ന 'അയണ്‍മാന്‍ ട്രയാത്തലോണ്‍' പൂര്‍ത്തിയാക്കി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് (ഐ.ആര്‍.എ.എസ്) ഓഫീസറായ ശ്രേയസ് ജി. ഹൊസുര്‍.

3.8 കിലോമീറ്റര്‍ നീന്തലും 180 കിലോമീറ്റര്‍ സൈക്ലിങും 42.2 കിലോമീറ്റര്‍ ഓട്ടവും (അല്ലെങ്കില്‍ ഒരു മുഴുവന്‍ മാരത്തോണ്‍) ഒരേ ദിവസം തന്നെ പൂര്‍ത്തിയാക്കേണ്ട കായിക ഇനമാണ് അയണ്‍മാന്‍ ട്രയാത്തലോണ്‍.

ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഞായറാഴ്ച നടന്ന മത്സരം 13 മണിക്കൂര്‍ 26 മിനിറ്റ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ശ്രേയസ് ചരിത്രമെഴുതിയത്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ശ്രേയസിന്റെ നേട്ടം പുറം ലോകത്തെ അറിയിച്ചത്. അയണ്‍മാന്‍ ട്രയാത്തലോണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. മാനസികവും ശാരീരികവുമായ കരുത്ത് ആവശ്യമുള്ള ഈ ഇനം പൂര്‍ത്തിയാക്കുന്നവരെ 'അയണ്‍മാന്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഹാംബര്‍ഗില്‍ ഞായറാഴ്ച രാവിലെ 6.30-ന് 3.8 കിലോമീറ്റര്‍ നീന്തലോടെയാണ് മത്സരം ആരംഭിച്ചത്. തണുത്ത് കിടക്കുന്ന തടാകത്തിലായിരുന്നു മത്സരത്തിന്റെ തുടക്കം. പിന്നാലെ 180 കിലോമീറ്റര്‍ സൈക്ലിങ്ങും 42.2 കിലോമീറ്റര്‍ ഓട്ടവും നടന്നു.

2012 ബാച്ച് ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് ഓഫീസറായ ശ്രേയസ് ജി. ഹൊസുര്‍ വീരപ്പനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗോപാല്‍ ബി. ഹൊസുരിന്റെ മകനാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.