മനുഷ്യനെപ്പോലെ പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിച്ച വിശുദ്ധ ബാര്‍ദോ

മനുഷ്യനെപ്പോലെ പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിച്ച വിശുദ്ധ ബാര്‍ദോ

അനുദിന വിശുദ്ധര്‍ - ജൂണ്‍ 10

ഫുള്‍ഡാ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് ബെനഡിക്ടന്‍ സന്യാസിയായി തീര്‍ന്ന ബാര്‍ദോ 982 ല്‍ ജര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. സന്യാസികള്‍ക്ക് ഉത്തമ മാതൃകയായ അദ്ദേഹം സന്യാസ വസ്ത്രം അണിഞ്ഞപ്പോള്‍ തന്നെ ഡീനായി നിയമിക്കപ്പെട്ടു.

1029 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചതിനു ശേഷം ചക്രവര്‍ത്തിനിയുമായുള്ള കുടുംബപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ദോ വെര്‍ഡെനാം റൂറിലെ ആശ്രമാധിപനായി നിയമിതനായി.

ഒരിക്കല്‍ അദ്ദേഹം രാജധാനിയിലായിരിക്കെ മെയിന്‍സിലെ മെത്രാപ്പോലീത്ത, ബാര്‍ദോയുടെ കയ്യില്‍ അധികാര വടി കാണുവാനിടയായി. ഇതുകണ്ട മെത്രാപ്പോലീത്ത ഇപ്രകാരം പറഞ്ഞു: 'ആശ്രമാധിപാ, ഞാന്‍ വിചാരിക്കുന്നത് ആ വടി നിങ്ങളുടെ കയ്യിലിരിക്കുന്നതിലും നല്ലത് എന്റെ കയ്യിലിരിക്കുന്നതായിരിക്കും എന്നാണ്'. ഇതിനു ബാര്‍ദോ ഇപ്രകാരം മറുപടി കൊടുത്തു: 'അങ്ങ് അപ്രകാരമാണ് ചിന്തിക്കുന്നതെങ്കില്‍ അങ്ങയെ സംബന്ധിച്ചിടത്തോളം ഇത് ലഭിക്കുക അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല'.

തിരികെ തന്റെ താമസ സ്ഥലത്തെത്തിയ വിശുദ്ധന്‍ തന്റെ ദാസനെ വിളിച്ച് ആ വടിയും മറ്റ് പദവി മുദ്രകളും നല്‍കിയിട്ട് അവയെല്ലാം മെത്രാപ്പോലീത്തക്ക് സമ്മാനമായി നല്‍കുവാന്‍ പറഞ്ഞു. 1031 ല്‍ അദ്ദേഹം ഹെര്‍സ്‌ഫെല്‍ഡിലെ ആശ്രമാധിപനായി. കൂടാതെ മെയിന്‍സിലെ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും മെത്രാപ്പോലീത്തയെന്ന നിലയില്‍ നിര്‍ഭാഗ്യകരമായ ഒരു തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്.

ഒരു ക്രിസ്തുമസ് ദിവസം രാവിലെ ചക്രവര്‍ത്തിക്ക് മുന്‍പാകെ സുവിശേഷം പ്രസംഗിക്കുമ്പോള്‍ തന്റെ രോഗം കൊണ്ടോ അതോ സഭാകമ്പം കൊണ്ടോ വിശുദ്ധന് നല്ലവണ്ണം പ്രസംഗിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ കേട്ട് നിന്നവര്‍ ഏറെ മോശമായി സംസാരിക്കുവാന്‍ തുടങ്ങി. ജര്‍മ്മനിയിലെ ഏറ്റവും പ്രധാനപ്പെട്ട രൂപതയിലെ മെത്രാനായി ഒരു അറിവില്ലാത്ത ആളെ നിയമിച്ചത് തെറ്റായിപോയെന്ന് ചക്രവര്‍ത്തിക്കും തോന്നി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബാര്‍ദോക്ക് വീണ്ടും ചക്രവര്‍ത്തിയുടെ മുന്‍പില്‍ സുവിശേഷം പ്രസംഗിക്കേണ്ടതായി വന്നു.

കൂട്ടുകാര്‍ അദ്ദേഹത്തെ വിലക്കിയെങ്കിലും 'എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ഭാരങ്ങള്‍ ചുമക്കേണ്ടതായി വരും'' എന്നാണ് വിശുദ്ധന്‍ പറഞ്ഞത്. അതിനു ശേഷം അദ്ദേഹം തന്റെ അഗ്‌നിപരീക്ഷയെ നേരിട്ടു. ഇപ്രാവശ്യം വിശുദ്ധന്‍ വളരെ ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് തന്റെ പ്രസംഗം നടത്തിയത്. ഇതില്‍ സന്തുഷ്ടനായ ചക്രവര്‍ത്തി തന്റെ അത്താഴത്തിനിരുന്നപ്പോള്‍ 'മെത്രാപ്പോലീത്താ എന്റെ വിശപ്പ് ശമിപ്പിച്ചിരിക്കുന്നു' എന്ന് പറയുകയുണ്ടായി.

പദവികള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ അവസാനം വരെ ഒരു സന്യാസിയുടേതായ ലാളിത്യത്തിലായിരുന്നു വിശുദ്ധന്‍ ജീവിച്ചിരുന്നത്. വളരെ കര്‍ക്കശമായ ജീവിത രീതിയായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തന്നെ വിശുദ്ധ ലിയോ ഒമ്പതാമന്‍ പാപ്പാ ജീവിത കാര്‍ക്കശ്യത്തില്‍ കുറച്ച് ഇളവ് വരുത്തുവാന്‍ വിശുദ്ധനോട് ഉപദേശിക്കുക വരെയുണ്ടായി.

പാവങ്ങളോടും അഗതികളോടും മൃഗങ്ങളോടുമുള്ള വിശുദ്ധന്റെ സ്‌നേഹം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പക്ഷികളുടെ വലിയൊരു സംരക്ഷകനായിരുന്ന ബാര്‍ദോ അപൂര്‍വ്വം ഇനത്തില്‍പ്പെട്ട പക്ഷികളെ വാങ്ങുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ തന്റെ സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷിക്കുവാന്‍ അവയെ പരിശീലിപ്പിക്കുകയും ചെയ്തു.

മദ്യപാനം പോലുള്ള ദുശീലങ്ങളെ വിശുദ്ധ ബാര്‍ദോ അതിയായി വെറുത്തിരുന്നു. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആത്മ നിയന്ത്രണത്തിന്റേയും അച്ചടക്കത്തിന്റേയും, ക്ഷമയുടേയും ആവശ്യകതയെ കുറിച്ച് വിശുദ്ധന്‍ ഉപദേശിക്കുമായിരുന്നു. 1053 ല്‍ മെയിന്‍സില്‍ വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ആഗോള കത്തോലിക്ക സഭ ജൂണ്‍ 10 ന് വിശുദ്ധന്റെ ഓര്‍മ്മ ആചരിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ബോഗുമല്ലൂസ്

2. ഔക്‌സേര്‍ ബിഷപ്പായ സെന്‍സുരിയൂസ്

3. ആഫ്രിക്കക്കാരായ അരേസിയൂസും, റൊഗാത്തൂസും

4. റോമന്‍ രക്തസാക്ഷികളായ ബസിലിദെസ്, ത്രിപ്പോസ്, മന്റല്‍

5. ജേത്തൂലിയൂസ്, സെരയാലീസ്, അമാന്‍സിയൂസ്, പ്രിമിത്തിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.