വിശുദ്ധ ജെര്‍മൈന്‍ കസിന്‍: പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ പെണ്‍കുട്ടി

വിശുദ്ധ ജെര്‍മൈന്‍ കസിന്‍: പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ പെണ്‍കുട്ടി

അനുദിന വിശുദ്ധര്‍ - ജൂണ്‍ 15

ഫ്രാന്‍സിലെ ടുളൂസിനു സമീപം പിബ്രാക്ക് എന്ന ചെറു ഗ്രാമത്തില്‍ 1579 ലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ അവളുടെ വലതു കൈക്ക് സ്വാധീനമുണ്ടായിരുന്നില്ല.

കൂടാതെ കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവും അവളെ ബാധിച്ചിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും അവള്‍ സുന്ദരിയും ആരെയും ആകര്‍ഷിക്കുന്ന സ്വഭാവത്തിനുടമയുമായിരുന്നു.

രണ്ടാനമ്മയുടെ ക്രൂരമായ ശിക്ഷണങ്ങള്‍ക്ക് വിധേയയായിരുന്ന ജെര്‍മൈന്‍ ഇലകലും മരച്ചില്ലകളും നിറഞ്ഞ കോവണിയുടെ ചുവട്ടിലുള്ള ഒരു ചെറിയ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. വേനല്‍ കാലത്തും മഞ്ഞു കാലത്തും അവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് ആടുകളെ മൈതാനത്ത് മേയ്ക്കുവാന്‍ കൊണ്ടു പോവുക പതിവായിരുന്നു.

അതിനിടയ്ക്കുള്ള സമയം നൂല്‍ നൂല്‍ക്കുകയും ചെയ്യണമായിരുന്നു അവള്‍ക്ക്. ഇതില്‍ വീഴ്ച വരുത്തിയാല്‍ രണ്ടാനമ്മ കഠിനമായി ശിക്ഷിക്കുമായിരുന്നു.

എന്നാല്‍ ആ ഗ്രാമത്തിലെ കുട്ടികള്‍ നിരാലംബയായ ജെര്‍മൈനെ എറെ സ്‌നേഹിച്ചിരുന്നു. ആടുകളെ മേയ്ക്കുന്നതിനിടക്ക് നന്മയെ കുറിച്ചും ദൈവസ്‌നേഹത്തെ കുറിച്ചും അവള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമായിരുന്നു. ഗ്രാമത്തിലെ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷമുള്ള വേദപാഠം മാത്രമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്ന ഏക വിദ്യാഭ്യാസം.

വയലുകളില്‍ ആടുകളെ മേയ്ക്കുന്നതിനിടയിലും രാത്രിയില്‍ തൊഴുത്തില്‍ ചിലവഴിക്കുന്നതുമായ നീണ്ട ഏകാന്തതകളിലും അവള്‍ ദൈവവുമായുള്ള സംവാദത്തില്‍ ചിലവഴിച്ചു. പക്ഷേ ഒരിക്കല്‍ പോലും തന്റെ കഠിനമായ ജീവിതത്തെകുറിച്ച് പരാതിപ്പെട്ടിട്ടില്ല. എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമായിരുന്നു. പരിശുദ്ധ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധയുടെ പതിവായിരുന്നു.

ദേവാലയത്തിലേക്കുള്ള മാര്‍ഗ മധ്യേ അവള്‍ക്ക് ഒരു ചെറിയ അരുവി കടക്കേണ്ടതുണ്ടായിരുന്നു. താരതമ്യേന ചെറിയ അരുവിയാണെങ്കിലും കനത്ത മഴ പെയ്തു കഴിഞ്ഞാല്‍ അതിശക്തമായ ഒഴുക്കാണ്. അത്തരം അവസരങ്ങളില്‍ വിശുദ്ധ വരുമ്പോള്‍ അരുവിയിലെ വെള്ളം രണ്ടായി വിഭജിച്ച് മാറുകയും വരണ്ട ഭൂമിയിലൂടെ അവള്‍ അരുവി മറികടക്കുന്നതും പതിവായിരുന്നു.

തന്റെ ആടുകളെ വിട്ട് ദേവാലയത്തില്‍ പോകേണ്ട അവസരങ്ങളില്‍ ജെര്‍മൈന്‍ തന്റെ കയ്യിലുള്ള വടി തറയില്‍ കുത്തനെ കുത്തി നിര്‍ത്തിയിട്ടായിരുന്നു പോയികൊണ്ടിരുന്നത്. ആടുകളില്‍ ഒരെണ്ണം പോലും ആ വടിയുടെ സമീപത്ത് നിന്നും ദൂരേക്ക് പോകാറില്ലായിരുന്നു.

ഒരു ദിവസം ജെര്‍മൈന്‍ ആടുകളെ റോഡിലേക്കിറക്കുന്ന അവസരത്തില്‍ രണ്ടാനമ്മ അവളുടെ സമീപത്ത് വന്ന് അവള്‍ അപ്പം മോഷ്ടിക്കുകയും അത് അവളുടെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ശകാരിച്ചു.

വിശുദ്ധയാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കുപ്പായത്തിന്റെ മേലങ്കിയുടെ മടക്ക് നിവര്‍ത്തിയപ്പോള്‍ ആ പ്രദേശത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വളരെയേറെ സുഗന്ധം വമിക്കുന്ന പുഷ്പങ്ങളാണ് നിലത്ത് വീണത്. 1601 ല്‍ ജെര്‍മൈന് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോള്‍ അവള്‍ ഇഹലോക വാസം വെടിഞ്ഞു. ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധയുടെ മൃതശരീരം അടക്കം ചെയ്തു.

നാല്‍പ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ കല്ലറയ്ക്ക് സമീപം ഒരു ബന്ധുവിന്റെ മൃതദേഹം മറവ് ചെയ്യുവാനായി കല്ലറയുടെ കല്ലുകള്‍ തുറന്നപ്പോള്‍ കുഴിമാന്തുന്നവര്‍ ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. അതി മനോഹരിയായ പെണ്‍കുട്ടിയുടെ മൃതദേഹം യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്.

അവരിലൊരാളുടെ മണ്‍വെട്ടി കൊണ്ട് ആ മൃതദേഹത്തിന്റെ മൂക്കിന്റെ തുമ്പ് അല്‍പ്പം മുറിഞ്ഞിട്ടുണ്ടായിരുന്നു. മുറിവില്‍ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു. ഗ്രാമത്തിലെ പ്രായമായ ആളുകളില്‍ ചിലര്‍ ആ മൃതദേഹം ജെര്‍മൈന്‍ കസിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

പിന്നീട് ഒന്നിന് പിറകെ ഒന്നായി അവിടെ അത്ഭുതങ്ങള്‍ നടന്നു. പിബ്രാക്ക് എന്ന ആ കൊച്ചു ഗ്രാമത്തില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയില്‍ കഴിഞ്ഞിരുന്ന ആ പെണ്‍കുട്ടി 1867 ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പായാല്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പിബ്രാക്കിലെ ദേവാലയത്തിലേക്ക് വര്‍ഷം തോറും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സന്യാസിനിയായ അഡിലെയ്ഡ്

2. ഔവേണ്‍ ആശ്രമത്തിലെ അബ്രാഹം

3. ബൊവെയിസ് ബിഷപ്പായ കോണ്‍സ്റ്റന്റയിന്‍

4. കൊര്‍ദോവയിലെ വനിതയായ ബെനില്‍ ദിസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മിയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.