'അന്ന് ദിലീപിന്റെ ഫോണ്‍ അസ്വാഭാവികമായി ഓഫ് ആയിരുന്നു'; ശക്തമായ തെളിവുകള്‍, അപ്പീലിനൊരുങ്ങി പ്രോസിക്യൂഷന്‍

 'അന്ന് ദിലീപിന്റെ ഫോണ്‍ അസ്വാഭാവികമായി ഓഫ് ആയിരുന്നു'; ശക്തമായ തെളിവുകള്‍, അപ്പീലിനൊരുങ്ങി പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാനൊരുങ്ങി പ്രോസിക്യൂഷന്‍. കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനി ദിലീപിനോടൊപ്പം തൃശൂരിലെ ടെന്നീസ് അക്കാഡമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയും ഉണ്ട്. കൂടാതെ ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്. ഇത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17 ന് രാവിലെ 11 ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോണ്‍ പിന്നീട് ഓണാക്കുന്നത് രാത്രി 9: 30നാണ് ഇതില്‍ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവ ദിവസം രാത്രി ഒന്‍പതോടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സര്‍ സുനിയുള്ള ലൊക്കേഷനില്‍ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്‌സണല്‍ ഡോക്ടറായ ഹൈദരലിയെയും വിളിക്കും. എന്നാല്‍, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി.

നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പേ പനി ബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖയുണ്ട്. എന്നാല്‍ ഇത് ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴിയും ഉണ്ട്.

ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊബൈലില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നടി അതിക്രമത്തിനിരയായതായി താന്‍ അറിയുന്നത് നിര്‍മാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ അതിനുമുന്‍പേ നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത ദിലീപിന്റെ മൊബൈലില്‍ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്. നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19ന് വൈകുന്നേരം നടന്ന സോളിഡാരിറ്റി യോഗത്തില്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു.

2017 ഏപ്രില്‍ 10 നും 11 നും പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.