യെല്ലോസ്റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ വലിയ വെള്ളപ്പൊക്കം: റോഡുകളും വീടുകളും ഒലിച്ചുപോഴി; ദേശീയ ഉദ്യാനത്തില്‍ കുടുങ്ങിയ ആയിരങ്ങളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

യെല്ലോസ്റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ വലിയ വെള്ളപ്പൊക്കം: റോഡുകളും വീടുകളും ഒലിച്ചുപോഴി; ദേശീയ ഉദ്യാനത്തില്‍ കുടുങ്ങിയ ആയിരങ്ങളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയൊമിങ്: അമേരിക്കയില്‍ യെല്ലോസ്‌റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രദേശം പ്രളയത്തില്‍ മുങ്ങി. റോഡുകളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ നിശ്ചലമായി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി. പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. നദീ തീരത്തെ യെല്ലോസ്‌റ്റോണ്‍ ദേശീയ ഉദ്യാനം വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു. ഇവിടെ കുടുങ്ങിയ സന്ദര്‍ശകരെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരും രക്ഷാസേനയും.

മഞ്ഞുരുകലും ദിവസങ്ങള്‍ നീണ്ട കനത്ത മഴയുമാണ് യെല്ലോസ്‌റ്റോണ്‍ നദിയില്‍ പ്രളയ സമാനമായ വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളം കരകവിഞ്ഞ് ഒഴുകിയെത്തിയതോടെ യെല്ലോസ്റ്റോണ്‍ ദേശീയ ഉദ്യാനത്തിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പതിനായിരത്തിലേറെ സന്ദര്‍ശകര്‍ ഈ സമയം പാര്‍ക്കിലുണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങാനാകാതെ ഇവര്‍ പാര്‍ക്കിനുള്ളില്‍ കുടുങ്ങി. എയര്‍ ലിഫിറ്റിംഗ് വഴി ഹെലിക്കോപ്്റ്ററില്‍ ആളുകളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് പാര്‍ക്ക് സൂപ്രണ്ട് കാം ഷോളി പറഞ്ഞു.



വ്യോമിംഗ്, മൊണ്ടാന, ഐഡഹോ എന്നീ നഗരങ്ങളിലായാണ് പാര്‍ക്ക് വ്യാപിച്ചു കിടിക്കുന്നത്. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും വെള്ളക്കെട്ടിലായി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പാര്‍ക്കിനുള്ളില്‍ വൈദ്യുതി നിശ്ചലമായി. യല്ലോസ്‌റ്റോണ്‍ നദിക്ക് കുറുകെയുള്ള താല്‍ക്കാലിക തടിപ്പാലങ്ങള്‍ തകര്‍ന്നു. ഇതോടെ സന്ദര്‍ശകര്‍ പാര്‍ക്കിന്റെ പലഭാഗങ്ങളില്‍ ഒറ്റപ്പെട്ടു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ക്കില്‍ ഏതാനം ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും മഞ്ഞുരുകലുമാണ് അഭ്യൂതകരമായ പ്രളയത്തിന് കാരണമായത്.

യെല്ലോസ്റ്റോണിന്റെ വടക്കന്‍ പ്രവേശന കവാടത്തോട് സ്ഥിതി ചെയ്യുന്ന ഗാര്‍ഡിനര്‍ നഗരത്തില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. നഗരം വെള്ളത്തില്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. നാശനഷ്ടം വലുതാണെന്ന് പാര്‍ക്ക് കൗണ്ടി ഷെരീഫ് ബ്രാഡ് ബിച്‌ലര്‍ പറഞ്ഞു. ഗാര്‍ഡിനറിനും കുക്ക് സിറ്റിക്കും ഇടയിലുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്. മഴ മാറിയ ശേഷമെ ഗതാഗതം പുനസ്ഥാപിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.



പ്രദേശവാസികള്‍ വീടുകളില്‍ ഒറ്റപ്പെട്ട നിലയിലാണ്. വീടിന് ചുറ്റുമുള്ള റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ സ്വന്തം നിലയില്‍ രക്ഷപെടാനാകുന്നില്ലെന്ന് ഗാര്‍ഡിനറില്‍ താമസിക്കുന്ന എലിസബത്ത് ആലുക്ക് പറഞ്ഞു. മുമ്പൊരിക്കലും വീടിനു മുന്നിലെ നദി ഇത്ര ഉയര്‍ന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

തെക്കന്‍ മൊണ്ടാനയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നു. നദീ തീരങ്ങളിലെ വീടുകള്‍ ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് കിലോമീറ്ററുകളോളം ഒലിച്ചുപോയി. 300,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലാതെയാക്കി. ഒട്ടേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രളയ സാധ്യത മുന്നില്‍ കണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആളപയങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.



ശനിയാഴ്ച ഉച്ചയോടെയാണ് നദികളിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നത്. യെല്ലോസ്റ്റോണ്‍ നദിയില്‍ ഇത്രയും വെള്ളം ഉയരുന്നത് ഇതാദ്യമാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രാന്‍ഡന്‍ മില്ലര്‍ പറഞ്ഞു. തിങ്കളാഴ്ച്ച നദിയിലെ ജലനിരപ്പ് 13.88 അടിയായി ഉയര്‍ന്നു. 1918ല്‍ 11.5 അടി ഉയര്‍ന്നതാണ് ഇതിനു മുന്‍പുള്ള എറ്റവും വലിയ വെള്ളപ്പൊക്കം. മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് പ്രളയത്തെ 'സംസ്ഥാന ദുരന്തം' ആയി പ്രഖ്യാപിച്ചു.

യെല്ലോസ്റ്റോണ്‍ ദേശീയ ഉദ്യോനം അതിന്റെ 150ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വന്‍ നാശം വിതച്ച് ഇപ്പോള്‍ പ്രളയം ഉണ്ടായിരിക്കുന്നത്. 1988 ലെ വിനാശകരമായ കാട്ടുതീക്ക് ശേഷം പാര്‍ക്കിലെ അഞ്ചു പ്രവേശന കവാടങ്ങളും അടയ്‌ക്കേണ്ടി വന്നത് ഇതാദ്യമായാണ്. 1872 ല്‍ ലോകത്തിലെ ആദ്യ ദേശീയോദ്യാനമായി സ്ഥാപിതമായ യെല്ലോസ്റ്റോണ്‍, അമേരിക്കയിലെ ഏറ്റവും മികച്ച ഔട്ട്‌ഡോര്‍ ട്രാവല്‍ ഡെസ്റ്റിനേഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു, 8,90,000 ഹെക്ടറാണ് ഉദ്യോനത്തിന്റെ വ്‌സ്തൃതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.