ഗര്‍ഭഛിദ്രാനുകൂലികളുടെ അഴിഞ്ഞാട്ടത്തിന് അറുതിയില്ല; ഫിലാഡല്‍ഫിയയിലും പ്രൊ ലൈഫ് കേന്ദ്രം അടിച്ചു തകര്‍ത്തു

ഗര്‍ഭഛിദ്രാനുകൂലികളുടെ അഴിഞ്ഞാട്ടത്തിന് അറുതിയില്ല; ഫിലാഡല്‍ഫിയയിലും പ്രൊ ലൈഫ് കേന്ദ്രം അടിച്ചു തകര്‍ത്തു

ഫിലാഡല്‍ഫിയ: ക്രിസ്ത്യന്‍ പള്ളികള്‍ക്കും കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമം ഇല്ലാത്ത ഒരു ദിവസം പോലും അമേരിക്കയില്‍ കടന്നുപോകുന്നില്ലെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസം ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍. കഴിഞ്ഞ ദിവസവും ഫിലാഡല്‍ഫിയയിലെ ഒരു പ്രോ-ലൈഫ് ഗര്‍ഭധാരണ കേന്ദ്രത്തിന് നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ ആക്രമണം ഉണ്ടായി. ജനാല ചില്ലുകള്‍ തകര്‍ത്തു. ചുവരുകളില്‍ ഗര്‍ഭഛിദ്രാനുകൂല മുദ്രവാക്യങ്ങള്‍ എഴുതി വികൃതമാക്കി.

ഫിലാഡല്‍ഫിയയിലെ ഹോപ്പ് പ്രെഗ്‌നന്‍സി സെന്ററിലാണ് ജൂണ്‍ 11 ആക്രമണം ഉണ്ടായത്. രാവിലെ ക്ലിനിക്കില്‍ എത്തിയപ്പോള്‍ മുന്‍വശത്തെ നാല് ജനാല ചില്ലുകളും മൂന്ന് വാതിലുകളും തകര്‍ക്കപ്പെട്ടതായി കണ്ടെന്ന് ഡയറക്ടര്‍ ലാട്രിസ് ബുക്കര്‍ പറഞ്ഞു. ചുവരുകളില്‍ എന്തക്കയോ എഴുതി വൃത്തികേടാക്കി. ചുവരെഴുത്തുകള്‍ വ്യക്തമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഏകദേശം 15,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അറ്റുകറ്റപ്പണികള്‍ നടത്തി സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ ഫിലാഡല്‍ഫിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'ആന്റി ഹോപ്പ് ബ്രിഗേഡ്' എന്ന സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വിസ്‌കോണ്‍സിന്‍, കൊളറാഡോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും പ്രഗ്നന്‍സി സെന്ററുകള്‍ക്കും നേരെയുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവമെന്നും ഗര്‍ഭച്ഛിദ്രത്തിന് മേലുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങളുടെ ആക്രമണങ്ങള്‍ വിപുലമാകുമെന്നും സംഘടന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റില്‍ പറയുന്നു.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് വി. വെയ്ഡ് വിധിന്യായം അസാധുവാക്കുന്നുവെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ കരട് അഭിപ്രായം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രാനുകൂലികള്‍ രാജ്യത്താകെ അതിക്രമങ്ങള്‍ അഴിച്ചു വിട്ടത്. വാഷിംഗ്ടണ്‍ ഡിസി, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, മേരിലാന്‍ഡ്, വിസ്‌കോണ്‍സിന്‍, ഒറിഗോണ്‍, അലാസ്‌ക, ഫ്‌ളോറിഡ, ടെക്‌സസ് എന്നിവിടങ്ങളിലെ പ്രോ-ലൈഫ് ഗര്‍ഭധാരണ കേന്ദ്രങ്ങളും കത്തോലിക്ക സ്ഥാപനങ്ങളും പള്ളികളും ഗര്‍ഭഛിദ്രാനുകൂലികള്‍ ആക്രമിച്ചു.

ഈ മാസം അവസാനത്തോടെ ഇതു സംബന്ധിച്ച് അന്തിമ വിധി സുപ്രീം കോടതിയില്‍ നിന്നു വന്നേക്കും. ഇത് മുന്നില്‍ കണ്ട് സര്‍ക്കാരിനെയും സുപ്രീം കോടതിയെയും സമ്മര്‍ദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗര്‍ഭഛിദ്രാനുകൂലികള്‍ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.