മാര്‍ക്കസും മാര്‍സെല്ലിനൂസും: വിശുദ്ധന്‍മാരായ ഇരട്ട സഹോദരങ്ങള്‍

മാര്‍ക്കസും  മാര്‍സെല്ലിനൂസും: വിശുദ്ധന്‍മാരായ ഇരട്ട സഹോദരങ്ങള്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 18

റോമിലെ പ്രസിദ്ധമായ ഒരു കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു മാര്‍ക്കസും മാര്‍സെല്ലിനൂസും. യൗവ്വനത്തില്‍ തന്നെ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച അവര്‍ താമസിയാതെ വിവാഹിതരുമായി.

ക്രിസ്തുമത പീഡകനായ ഡയോക്ലീഷന്‍ ചക്രവര്‍ത്തി 284 ലാണ് അധികാരത്തിലേറിയത്. ഇതേ തുടര്‍ന്ന് ഇരട്ട സഹോദരന്‍മാരെ പിടികൂടി ഗവര്‍ണര്‍ ക്രൊമേഷ്യസ് തടവിലിടുകയും ശിരഛേദം ചെയ്തു കൊല്ലുവാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ വിധി നടപ്പാക്കുന്നതിന് ് മുപ്പത് ദിവസത്തെ കാലാവധി നേടിയെടുക്കുവാന്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു.

ഈ കാലാവധിക്കുള്ളില്‍ അവര്‍ വിജാതീയരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു അത്. വിശുദ്ധരുടെ മാതാപിതാക്കളായ ട്രാന്‍ക്വില്ലീനസും മാര്‍ഷ്യയും അതീവ ദുഖത്താല്‍ തീരുമാനം മാറ്റുവാന്‍ മക്കളോട് കണ്ണുനീരോടെ അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന വിശുദ്ധ സെബാസ്റ്റ്യന്‍ ഉടനടി തന്നെ റോമിലെത്തുകയും ദിവസവും അവരുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്തു.

ഈ കൂടികാഴ്ചകളുടെ ഫലമായി മാര്‍ക്കസിന്റെയും മാര്‍സെല്ലിനൂസിന്റെയും മാതാവും പിതാവും ഭാര്യമാരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. കൂടാതെ ഗവര്‍ണര്‍ ക്രൊമേഷ്യസും നിക്കോസ്ട്രാറ്റസ് എന്ന് പേരായ പൊതുരേഖകളുടെ എഴുത്തുകാരനും വിശ്വാസത്തിന്റെ മാര്‍ഗത്തിലേക്ക് വന്നു. ക്രൊമേഷ്യസാകട്ടെ തന്റെ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ചു കൊണ്ട് വിശുദ്ധരെ സ്വതന്ത്രരാക്കി.

രാജകൊട്ടാരത്തില്‍ ജോലിചെയ്യുന്ന ക്രിസ്ത്യാനിയായ കാസ്റ്റുലൂസ് എന്ന ഉദ്യോഗസ്ഥന്‍ സഹോദരന്‍മാരെ രാജകൊട്ടാരത്തിലെ തന്റെ മുറിയില്‍ ഒളിവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ടൊര്‍ക്വാറ്റൂസ് എന്ന ഒരു വഞ്ചകന്‍ ഇക്കാര്യം ഒറ്റിക്കൊടുത്തതിന്റെ ഫലമായി അവരെ പിടികൂടി വീണ്ടും തടവിലടക്കുകയും ചെയ്തു.

ക്രൊമേഷ്യസിന്റെ പിന്‍ഗാമിയായി നിയമിതനായ ഫാബിയാന്‍ മാര്‍ക്കസിനെയും മാര്‍സെല്ലിനൂസിനെയും തൂണുകളില്‍ ബന്ധനസ്ഥരാക്കി കാലുകള്‍ തൂണുമായി ചേര്‍ത്ത് ആണിയടിക്കുവാന്‍ ഉത്തരവിട്ടു. ഒരു രാത്രിയും പകലും അവര്‍ അങ്ങനെ കഴിച്ചു കൂട്ടി. അടുത്ത ദിവസം ഇരുവരെയും അവര്‍ കുന്തം കൊണ്ടുള്ള ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി.

286 ലാണ് ഈ ഇരട്ട സഹോദരങ്ങള്‍ രക്തസാക്ഷിത്വം വരിച്ചത്. 1782 ല്‍ റോമിലെ വിശുദ്ധ കൊസ്മാസിന്റെയും വിശുദ്ധ ഡാമിയന്റെയും ദേവാലയത്തില്‍, രക്തസാക്ഷിയായിരുന്ന വിശുദ്ധ ഫെലിക്‌സ് രണ്ടാമന്‍ പാപ്പായുടെ ശവകുടീരത്തിനു സമീപത്തായി ഈ രണ്ട് വിശുദ്ധരുടെയും അവരുടെ പിതാവായിരുന്ന വിശുദ്ധ ട്രാന്‍ക്വില്ലീനസിന്റെയും ശവകുടീരങ്ങള്‍ കണ്ടെത്തി.

ഈ വിശുദ്ധരുടെ മാധ്യസ്ഥത്താല്‍ ബാഡാജോസ് പട്ടണം പലവിധ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനാല്‍ സ്‌പെയിനില്‍ ഈ വിശുദ്ധരെ പ്രത്യേകമായി ആദരിച്ചു വരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബെല്‍ജിയത്തിലെ അലെനാ

2. സ്‌പെയിനിലെ സിറിയാക്കൂസ്

3. സിസിലിയിലെ കലോജെരൂസ്

4. ബോര്‍ഡോ ബിഷപ്പായ അമാന്തൂസ്

5. ജര്‍മ്മനിയില്‍ സ്‌കോണാവിലെ എലിസബത്ത്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.