അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 46 പേര്‍ മരിച്ച നിലയില്‍: അനധികൃത മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സൂചന; വിറങ്ങലിച്ച് ലോകം

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 46 പേര്‍ മരിച്ച നിലയില്‍: അനധികൃത മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സൂചന; വിറങ്ങലിച്ച് ലോകം

ടെക്‌സാസ്: മനുഷ്യ മനസാക്ഷിയെ നടുക്കി അമേരിക്കയിലെ ടെക്‌സാസ് നഗരമായ സാന്‍ ആന്റോണിയോയില്‍ ട്രക്കിനുള്ളില്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഒരു റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കിനുള്ളില്‍ നിന്നാണ് തിങ്കളാഴ്ച്ച രാത്രി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മെക്‌സികോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത മനുഷ്യക്കടത്തിന്റെ ഭാഗമായി ഇവരെ എത്തിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കാറ്റും വെളിച്ചവും പ്രവേശിക്കാത്തവിധം അടച്ച ട്രക്കിനുള്ളില്‍ മൃഗസമാനമായ അവസ്ഥയിലാണ് മനുഷ്യ ജീവനുകളെ കുത്തിനിറച്ചിരുന്നത്. കടുത്ത ചൂടിന് പുറമേ ശ്വാസം കിട്ടാതെയാണ് ആളുകള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോധരഹിതരായി കിടന്ന 16 പേരെ ആശുപത്രിയില്‍ എത്തിച്ചു.

'ഭയങ്കരമായ മനുഷ്യ ദുരന്തം' എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്. തിങ്കാളാഴ്ച്ച രാത്രി തന്നെ സിറ്റി കൗണ്‍സിലര്‍ അഡ്രിയാന റോച്ച ഗാര്‍സിയ, സാന്‍ അന്റോണിയോ പോലീസ് മേധാവി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.



ട്രക്കിനുള്ളില്‍ നിന്ന് കൂട്ട അലമുറകള്‍ കേട്ട പ്രദേശവാസിയാണ് പൊലീസിനെയും പ്രദേശിക ഭരണകര്‍ത്താക്കളെയും വിവിരം അറിയിച്ചത്. ഇവരെത്തി ട്രക്കിന്റെ പുട്ട്‌പൊളിച്ച് തുറന്നപ്പോള്‍ കണ്ടത് 'മനസാക്ഷിയെ നടുക്കിയ' കാഴ്ച്ചയായിരുന്നെന്ന് സാന്‍ അന്റോണിയോ പോലീസ് മേധാവി ബില്‍ മക്മാനസ് പറഞ്ഞു.

''അന്‍പതിലേറെ അളുകളെ കുത്തിനിറച്ച ട്രക്കിനുള്ളില്‍ വായില്‍ നിന്ന് നുരയും പതയും വന്ന ജീവനറ്റ കുറേ ശരീരങ്ങള്‍. അതിനരികില്‍ ജീവനുവേണ്ടി യാചിക്കുന്ന കുട്ടികളും സ്ത്രീകളും. മരണത്തിനും ജീവിതത്തിനുമിടയില്‍ ബോധരഹിതരായി പോയ ഇനിയും ചിലര്‍.'' ബില്‍ മക്മാനസ് പറഞ്ഞു.

ജീവനോടെ കണ്ടെത്തിയവരുടെ ശരീരത്തില്‍ സാധാരമായതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെട്ടതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സാന്‍ അന്റോണിയോ ഫയര്‍ ചീഫ് ചാള്‍സ് ഹുഡ് പറഞ്ഞു. ട്രക്കിനുള്ളിലെ കടുത്ത ചൂട് ശരീരത്തില്‍ പ്രവേശിച്ചതാകാം. പുറത്തെ അന്തരീക്ഷ ഊഷ്മാവ് 39.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ദിവസമായിരുന്നു അത്. അടച്ചിട്ട ട്രക്കിനുള്ളില്‍ അത് ഇരട്ടി ആയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സാന്‍ ആന്റോണിയോ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.