തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇന്നലെ രാത്രി ജിഎസ്ടി വകുപ്പിന്റെ പരിശോധന. ഹോട്ടല്‍ മേഖലയില്‍ നടക്കുന്ന നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
'ഓപ്പറേഷന് മൂണ്‍ലൈറ്റ്' എന്ന പേരില്‍ ഇന്നലെ രാത്രി ഏഴരയ്ക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാല്‍പ്പതോളം ഓഫീസര്‍മാരും ഇരുന്നൂറോളം ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ പല ഹോട്ടലുകളില്‍ നിന്നുമായി ജിഎസ്ടി വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുടമകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് നികുതി പിരിച്ചിട്ട് അത് സര്‍ക്കാരില്‍ അടയ്ക്കാതെ വെട്ടിക്കുന്നുവെന്ന് ചിലയിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ജിഎസ്ടി രജിസ്ട്രേഷന് എടുക്കാന്‍ ആവശ്യമായ വാര്‍ഷിക വിറ്റുവരവ് ഹോട്ടലുകള്‍ക്ക് 20 ലക്ഷം രൂപയാണ്.
സംസ്ഥാനത്തെ ചില ഹോട്ടലുകള്‍ മനപ്പൂര്‍വ്വം വിറ്റുവരവ് കുറച്ചുകാണിച്ച് നികുതി വലയത്തിന് പുറത്താണ് നില്‍ക്കുന്നത്. രജിസ്ട്രേഷന് എടുത്തിട്ടുള്ള ചില സ്ഥാപനങ്ങളാകട്ടെ കിട്ടുന്ന വരുമാനം കൃത്യമായി കാണിച്ച് നികുതിയടയ്ക്കുന്നുമില്ല. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26