'ഷെഹ്സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; രാഹുലിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോഡി

 'ഷെഹ്സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; രാഹുലിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോഡി

അഹമ്മദാബാദ്: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ച് 'ഷെഹ്സാദ'യെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇന്ത്യയില്‍ കോണ്‍ഗ്രസ് മരിക്കുമ്പോള്‍ വിഷമിക്കുന്നത് പാകിസ്ഥാനാണെന്നും ഗുജറാത്തിലെ ആനന്ദില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.

പാക്കിസ്ഥാന്റെ വിശ്വസ്ത അനുയായികളാണ് ഇന്ത്യയിലെ കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണം പോലുള്ളവ സാധ്യമാകണമെങ്കില്‍ 2014 ന് മുമ്പുണ്ടായിരുന്നതു പോലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ വരണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ മരിക്കുന്നു, പാകിസ്ഥാനികള്‍ കരയുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി 'ഷെഹ്‌സാദ'യെ ആക്കാനാണ് പാകിസ്ഥാന്‍ നേതാക്കള്‍ ആഗ്രഹിക്കുന്നത്.

രാജ്യം 60 വര്‍ഷമായി കോണ്‍ഗ്രസിന്റെ 'ഭരണവും' 10 വര്‍ഷമായി ബിജെപിയുടെ 'സേവനവും' കണ്ടു. മുസ്ലീങ്ങള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നല്‍കുന്നതിനായി ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ലക്ഷ്യമിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ വീഡിയോ പാകിസ്ഥാന്‍ മുന്‍ മന്ത്രി ചൗധരി ഫവാദ് എക്സില്‍ പങ്കുവച്ചിരുന്നു. 'രാഹുല്‍ കത്തിക്കയറുന്നു' എന്നര്‍ത്ഥം വരുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെ പാകിസ്ഥാന്‍ അനുകൂലികളാക്കുന്ന പ്രസ്താവനകള്‍ മോഡി നടത്തിയത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലും കോണ്‍ഗ്രസിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

കേരളത്തില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയാണ് മോഡി വിമര്‍ശിച്ചത്. തീവ്രവാദ പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടി അവര്‍ രാജ്യ താല്‍പര്യത്തെയാണ് ഹനിക്കുന്നതെന്നും അദേഹം ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് 'കോണ്‍ഗ്രസിന്റെ ഷെഹ്സാദ' എന്ന പ്രയോഗം മോഡി ആദ്യമായി രാഹുലിനെതിരെ പ്രയോഗിക്കുന്നത്. ഷെഹ്സാദ എന്ന പേര്‍ഷ്യന്‍ വാക്ക് ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടത് മുസ്ലീം സാമ്രാജ്യങ്ങളുടെ കാലത്താണ്. അനന്തരാവാകാശി, കുടുംബവാഴ്ച്ച എന്നീ അര്‍ത്ഥങ്ങളും ഈ പ്രയോഗത്തിലൂടെ മോഡി ലക്ഷ്യം വെക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.