ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പൊലീസ് കൈയേറ്റം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എംപിമാര്‍ അടക്കമുള്ളവരെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടത്തിയ എംപിമാരുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് ഡല്‍ഹി പോലീസ് തടയുകയായിരുന്നു.
എംപിമാരെ ക്രൂരമായി വലിച്ചിഴച്ച് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് എംപിമാര്‍ എത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തര്‍ ഒഴികെ ന്യൂഡല്‍ഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എഐസിസി ആസ്ഥാനം കേന്ദ്ര സേനയും ഡല്‍ഹി പോലീസും വളഞ്ഞു.
മധ്യപ്രദേശില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു. രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എംപി എന്നിവരെ പൊലീസ് മര്‍ദിച്ചതായി നേതാക്കള്‍ ആരോപിച്ചു. കനത്ത മഴയെ അവഗണിച്ച് നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് ഉയരുന്നത്. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ തീരുമാനം. എന്നാല്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26