ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ജഗ്ദീപ് ധന്‍കറും മാര്‍ഗരറ്റ് ആല്‍വയും സ്ഥാനാര്‍ഥികള്‍

 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ജഗ്ദീപ് ധന്‍കറും മാര്‍ഗരറ്റ് ആല്‍വയും സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് പാര്‍ലമെന്റില്‍ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധാന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. 515 വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധാന്‍കര്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ വോട്ടെണ്ണലും നടക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാര്‍ക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. ഈ മാസം 11 നാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.

അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധന്‍കര്‍ക്ക് രാജ്യസഭയില്‍ പരസ്പരം പോരടിക്കുന്ന കക്ഷികള്‍ക്കിടയില്‍ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപിക്കും എന്‍ഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അദ്ദേഹം ഇതിനോടകം വിജയമുറപ്പിച്ച് കഴിഞ്ഞു.

രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.