ഡൽഹി: വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സി.ഇ.ഒയും മലയാളിയുമായ വിജയ് നായരെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വിജയ് നായർ.
ഡൽഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചോദ്യം ചെയ്യലിന് ശേഷം വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. മനീഷ് സിസോദിയ കേസില്‍ 15-ാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ സിസോദിയയുടെ ഔദ്യോഗിക വസതിയിലുള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. മദ്യനയം രൂപീകരിച്ചതിൽ ഉൾപ്പടെ വിജയ് നായർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിജയ് നായർ ഇടനില നിന്നാണ് മദ്യക്കച്ചവട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറയുന്നു.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി ആരോപിച്ചു. നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. കേസിൽ മനീഷ് സിസോദിയയും വിജയ് നായരും ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്ഐആറില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26