പാകിസ്ഥാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്ന്: ജോ ബൈഡൻ

പാകിസ്ഥാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്ന്: ജോ ബൈഡൻ

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസിന്‍റെ ക്യാമ്പൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൈഡന്‍ രംഗത്തെത്തിയത്. ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങളാണ് രാഷ്ട്രം കൈവശം വെച്ചിരിക്കുന്നതെന്ന് ബൈഡൻ വിമർശിച്ചു.

യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റതായി വിലയിരുത്തപ്പെടുന്നു. ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡൻ പാക്കിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി വിശേഷിപ്പിച്ചത്.

യുഎസിന്‍റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്ഥാനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയിൽ പാക്കിസ്ഥാനെ കുറിച്ച് പരാമർശങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണിയെ എടുത്ത് പറയുന്ന നയരേഖ ബുധനാഴ്ചയാണ് ബൈഡൻ ഭരണകൂടം പുറത്തിറക്കിയത്.

ഉക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ചൈനയും റഷ്യയും തമ്മില്‍ 'പരിധിയില്ലാത്ത പങ്കാളിത്തം' പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുരാഷ്ട്രങ്ങളും യുഎസിന് ഉയര്‍ത്തുന്ന വെല്ലുവിളി വ്യത്യസ്തമാണെന്ന് ദേശീയ സുരക്ഷാ രേഖ വ്യക്തമാക്കുന്നു. അടുത്ത പത്ത് വര്‍ഷക്കാലം ചൈനയുമായുള്ള മത്സരത്തിന്‍റെ നിർണായക ദശകമായിരിക്കുമെന്നാണ്  യുഎസ് രേഖയിൽ വിശദീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.