കുട്ടികള്‍ കുറയുന്നു; ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് ഷി ജിന്‍പിങ്

കുട്ടികള്‍ കുറയുന്നു; ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് ഷി ജിന്‍പിങ്

ബീജിങ്: രാജ്യത്ത് ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ജനസംഖ്യയില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യത്തോട് അടുക്കുന്നവരാണെന്ന പ്രശ്‌നത്തെ നേരിടാന്‍ ദേശീയതലത്തില്‍ പുതിയ നയം ആവിഷ്‌കരിക്കുമെന്നാണ് ഷി പ്രഖ്യാപിച്ചത്. ഇതിലൂടെ ജനസംഖ്യയില്‍ യുവതയുടെ സാന്നിധ്യം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1980 മുതല്‍ 2015 വരെ ചൈന ഒറ്റക്കുട്ടി നയമാണ് പിന്തുടര്‍ന്നത്.

ചൈനയില്‍ ഈ വര്‍ഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. 1980 മുതല്‍ ചൈനയില്‍ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സര്‍ക്കാര്‍ 2016ല്‍ പിന്‍വലിക്കുകയും മൂന്നു കുട്ടികള്‍ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ പുരോഗമിക്കുകയാണ്. 2296 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഷി ജിന്‍പിങ് തന്നെയായിരിക്കും മൂന്നാമതും ജനറല്‍ സെക്രട്ടറിയാവുക. അദ്ദേഹം പാര്‍ട്ടി ചെയര്‍മാനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും തെരഞ്ഞെടുക്കും. ഒക്ടോബര്‍ 22ന് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.