'തരൂരിന് ഇരട്ട മുഖം'; പാര്‍ട്ടിയോടൊന്ന് മാധ്യമങ്ങളോട് മറ്റൊന്ന്: മധുസൂദന്‍ മിസ്ത്രി

'തരൂരിന് ഇരട്ട മുഖം'; പാര്‍ട്ടിയോടൊന്ന് മാധ്യമങ്ങളോട് മറ്റൊന്ന്:  മധുസൂദന്‍ മിസ്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. തരൂരിന് പാര്‍ട്ടിയില്‍ ഒരുമുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി ആരോപിച്ചു. വോട്ടെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന തരൂരിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്കിത് പറയുന്നതില്‍ ഖേദമുണ്ട്. ഞങ്ങളുടെ എല്ലാ മറുപടികളിലും തൃപ്തനാണെന്ന് എന്നോടു പറഞ്ഞ താങ്കള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റൊരു മുഖം പുറത്തെടുത്തു. നിങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ അത് വകവയ്ക്കാതെ നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഗൂഢാലോചന നടത്തുന്നെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി'-മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ രംഗത്തു വന്നിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു ആദ്യ ആരോപണം. പിന്നാലെ വോട്ടിങ് രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയുടെ പേരിന് മുന്നില്‍ ഒന്ന് എന്നെഴുതണം എന്നായിരുന്നു ആദ്യം വോട്ടിങ് രീതിയായി തീരുമാനിച്ചിരുന്നത്.

ഇത് ബാലറ്റ് പേപ്പറില്‍ ആദ്യ പേരുകരാനായ ഖാര്‍ഗെയെ സഹായിക്കാനാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് രീതിയില്‍ മാറ്റം വരുത്തി ടിക് ചെയ്താല്‍ മതിയെന്നാക്കി. വോട്ടെണ്ണല്‍ ദിവസം ഉത്തര്‍പ്രദേശിലെ ബാലറ്റ് പേപ്പറുകളില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് സല്‍മാന്‍ അനീസ് രംഗത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.