പിതാവിന്റെ ജന്മനാട്ടിലേക്ക് ഫ്രാന്‍സിസ് പാപ്പ; തലമുറകളുടെ സംഗമ വേദിയാകാനൊരുങ്ങി അസ്തി

പിതാവിന്റെ ജന്മനാട്ടിലേക്ക് ഫ്രാന്‍സിസ് പാപ്പ;  തലമുറകളുടെ സംഗമ വേദിയാകാനൊരുങ്ങി അസ്തി

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ നഗരമായ അസ്തിയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് ഫ്രാന്‍സിസ് പാപ്പ. തന്റെ കുടുംബ വേരുകളിലേക്കുള്ള മടങ്ങിപ്പോക്ക് എന്ന നിലയില്‍ ഈ യാത്ര മാര്‍പ്പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബന്ധുവിന്റെ 90-ാം ജന്മദിന ആഘോഷത്തിനായിട്ടും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്കുമായിട്ടാണ് മാര്‍പ്പാപ്പ അസ്തിയിലെത്തുന്നത്. ശനിയും ഞായറും പാപ്പ ഇവിടെ ചെലവഴിക്കും.

കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിച്ച് കൂടിക്കാഴ്ച്ച സ്വാകാര്യമായിരിക്കും. ഞായറാഴ്ച രാവിലെ 11ന് അസ്തി കത്തീഡ്രലിലാണു പാപ്പ ദിവ്യബലി അര്‍പ്പിക്കുന്നത്. തുടര്‍ന്ന് രൂപതയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് വത്തിക്കാനിലേക്കു മടങ്ങും.

മാര്‍പ്പാപ്പയുടെ പിതാവ് മരിയ ഹൊസെ ബെര്‍ഗോളിയോ അസ്തി പ്രവിശ്യയിലെ പൊര്‍ട്ടാകൊമാറോയിലാണു ജനിച്ചത്. പിന്നീട് 1929-ല്‍ കുടുംബം അര്‍ജന്റീനയിലേക്കു കുടിയേറുകയായിരുന്നു. കുടുംബത്തിന്റെ വേരുകള്‍ തേടിയുള്ള ഈ യാത്ര ഏറെ ആകാംക്ഷയോടെയാണ് പാപ്പ കാണുന്നത്. തലമുറകള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വേദി കൂടിയാകും ഈ കൂടിക്കാഴ്ച്ച, പ്രത്യേകിച്ച് യുവാക്കളും പ്രായമായവരും തമ്മിലുള്ള സംഭാഷണം. ഓര്‍മ്മയ്ക്കും ഭാവിക്കും ഇടയിലുള്ള സന്ദര്‍ശനം എന്നാണ് ഈ കൂടിക്കാഴ്ച്ചയെ പാപ്പ വിലയിരുത്തുന്നത്.

അസ്തിയിലേക്കുള്ള യാത്ര കാലങ്ങള്‍ പിന്നിലേക്കുള്ള സഞ്ചാരം കൂടിയായി പാപ്പ കരുതുന്നു. കുടുംബ വേരുകളുടെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പ്പാപ്പ പലതവണ ഓര്‍മിപ്പിച്ചിട്ടുണ്ട്. 'വീട്ടിലേക്ക് മടങ്ങുക, ശാരീരികമായി അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പോലും ഹൃദയം കൊണ്ട് അതു സാധിക്കുക'.

വിശ്വാസം എന്നത് കുടുംബത്തിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് പാപ്പ പറയുന്നു. കുടുംബത്തിനുള്ളില്‍ സംസാരിക്കുന്ന ഭാഷയിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുന്നു. വീട്ടില്‍ ഒരാള്‍ ശ്വസിക്കുന്ന വായുവിനൊപ്പം അത് ആഗിരണം ചെയ്യപ്പെടുന്നു.

തലമുറകള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രാധാന്യം ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് ചെറുപ്പക്കാരെയും പ്രായമായവരെയും പരിപാലിക്കുന്ന രീതിയിലൂടെയാണ്. കുട്ടികളും പ്രായമായവരും ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുമെന്ന് പാപ്പ ആഹ്വാനം ചെയ്യുന്നു.

വിശദമായ വായനയ്ക്ക്:

ഫ്രാൻസിസ് മാർപാപ്പ നവംബറിൽ തന്റെ പിതാവിന്റെ ജന്മനാട്ടിലേക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.