ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സാവോപോളോ: ആരോഗ്യ നില മോശമായതോടെ ഇതിഹാസ ഫുട്‌ബോള്‍ താരം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറിനു ചികിത്സയില്‍ കഴിയുന്ന പെലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 82 കാരനായ പെലെയെ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.

ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി.

എന്നാല്‍ പതിവ് ചികിത്സകള്‍ക്കായാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകളായ കെയ്ലി നാസിമെന്റൊ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളും ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും കെയ്ലി പറഞ്ഞു.

പുതുവര്‍ഷത്തില്‍ പിതാവിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ അപ്പോള്‍ പോസ്റ്റ് ചെയ്യാമെന്നും കെയ്ലി വ്യക്തമാക്കി. സമീപ മാസങ്ങളില്‍ നടത്തിയ കീമോ തെറാപ്പിയോട് പെലെയുടെ ശരീരത്തിലെ അവയവങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ശാരീരികമായും മാനസികമായും പ്രയാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെലെയുടെ പത്‌നി മാര്‍ഷ്യ അവോക്കിയാണ് ഇതിഹാസ താരത്തെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.