വിഴിഞ്ഞം സമരം: സമവായ നീക്കം ഫലം കണ്ടില്ല; മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച ചൊവ്വാഴ്ച

വിഴിഞ്ഞം സമരം: സമവായ നീക്കം ഫലം കണ്ടില്ല; മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച ചൊവ്വാഴ്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിലെത്താതെ വന്നത്തോടെയാണ് ചർച്ച ഫലം കാണാതെ പോയത്. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. ചൊവ്വാഴ്ച മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ സമരസമിതിയുമായി ചർച്ച നടത്തും.

വിഴിഞ്ഞത്ത് സമവായത്തിനെത്താനായി തിരക്കിട്ട ശ്രമങ്ങളാണ് നടന്നത്. സർക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ.

എന്നാൽ അനുരജ്ഞന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല.

തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. 

സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാരിന്‍റെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറെന്ന സൂചന സമരസമിതി നൽകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.