ജോൺ എഫ് കെന്നഡിയുടെ കൊലപാതകം: ആയിരക്കണക്കിന് രേഖകൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്; കേസ് സംബന്ധമായ 97 ശതമാനം രേഖകളും പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട്

ജോൺ എഫ് കെന്നഡിയുടെ കൊലപാതകം: ആയിരക്കണക്കിന് രേഖകൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്; കേസ് സംബന്ധമായ 97 ശതമാനം രേഖകളും പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ പുറത്തുവിട്ടു. ഏകദേശം 13,173 എഡിറ്റ് ചെയ്യപ്പെടാത്ത ഫയലുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതോടെ കേസുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളുടെ 97 ശതമാനവും പരസ്യമാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസ് അറിയിച്ചു.

രേഖകളില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും ചരിത്രകാരന്മാര്‍ക്ക് കൊലയാളിയെകുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ രേഖകൾ സഹായിക്കും. കൂടാതെ ഫയലുകള്‍ പുറത്തുവിടുന്നതിലൂടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ധാരണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

1963 നവംബര്‍ 22 ന് ടെക്‌സസിലെ ഡാളസ് സന്ദര്‍ശനത്തിനിടെയാണ് അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോണ്‍ എഫ് കെന്നഡി വെടിയേറ്റ് മരിച്ചത്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പുറത്ത് വിടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെയാണ് ഉത്തരവിട്ടത്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ചില രേഖകള്‍ 2023 ജൂണ്‍ വരെ പുറത്ത് വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.


515 രേഖകള്‍ പൂര്‍ണമായി തടഞ്ഞുവയ്ക്കുമെന്നും 2,545 രേഖകള്‍ ഭാഗികമായും തടഞ്ഞുവയ്ക്കുമെന്നും അമേരിക്കൻ നാഷണല്‍ ആര്‍ക്കൈവ്‌സ് അറിയിച്ചു.

1964 ലെ അമേരിക്കൻ അന്വേഷണത്തിലും വാറന്‍ കമ്മീഷന്റെ അന്വേഷണത്തിലും സോവിയറ്റ് യൂണിയനില്‍ മുമ്പ് താമസിച്ചിരുന്ന അമേരിക്കൻ പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡാണ് കെന്നഡിയെ കൊലപ്പെടുത്തിയതെന്നും ലീ ഹാര്‍വി തനിച്ചാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം ഡാലസ് പോലീസ് ആസ്ഥാനത്തെ ബേസ്മെന്റില്‍ വെച്ച് ലീ ഹാര്‍വി കൊല്ലപ്പെട്ടകയും ചെയ്തു.

കെന്നഡിയുടെ കൊലപാതകം പല തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കാരണമായിട്ടുണ്ട്. അമേരിക്കൻ ചാര ഏജൻസി ഒരിക്കൽ പോലും ഓസ്വാൾഡുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്നും കൂടാതെ അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് അവനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും സിഐഎ വ്യക്തമാക്കി.

പുതിയ രേഖകളില്‍ മെക്‌സികൊ സിറ്റിയില്‍ വച്ച് 1963 ഒക്ടോബറിൽ ഓസ്വാള്‍ഡ് കണ്ടുമുട്ടിയ സോവിയറ്റ് കെജിബി ഉദ്യോഗസ്ഥനെ പറ്റിയും ഓസ്വാള്‍ഡിന്റെ പ്രവര്‍ത്തനങ്ങളെപറ്റിയും കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് ദീർഘകാല ജെഎഫ്കെ അക്കാദമിക് വിദഗ്ധരും സൈദ്ധാന്തികരും പ്രതീക്ഷിക്കുന്നത്.


മെക്‌സിക്കോ സിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും മുൻപ് പുറത്തുവിട്ടിരുന്നുവെന്നാണ് സിഐഎ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനയില്‍ പറഞ്ഞത്. 2022 ലെ റിലീസിൽ ഈ വിഷയത്തിൽ പുതിയ വിവരങ്ങളൊന്നുമില്ലെന്നും അവർ വിശദീകരിച്ചു.

എന്നാല്‍ മേരി ഫെറല്‍ ഫൗണ്ടേഷനിലെ ഗവേഷകര്‍ ഫയലുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെതിരെ കേസ് നല്‍കി. ഓസ്വാള്‍ഡിന്റെ മെക്‌സിക്കോയിലെ സമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎ മറച്ചുവെക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

മെക്‌സിക്കന്‍ ഗവണ്‍മെന്റിലെ മറ്റ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ മെക്‌സിക്കോയിലെ സോവിയറ്റ് എംബസിയില്‍ ഒരു വയര്‍ടാപ്പ് സ്ഥാപിക്കാന്‍ മെക്‌സിക്കോ പ്രസിഡന്റ് അമേരിക്കയെ സഹായിച്ചതായ വിവരങ്ങള്‍ പുതിയ രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ട്.

2017 ഓടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ 1992 ലെ നിയമം നിര്‍ബന്ധിതമാക്കിയിട്ടും ട്രംപ് ഭരണകൂടം ചില രേഖകള്‍ മാത്രം പുറത്ത് വിടുകയും ദേശീയ സുരക്ഷയുടെ പേരില്‍ മറ്റുള്ളവ തടഞ്ഞുവയ്ക്കുകയും ചെയ്യുകയായിരുന്നു. 2021 ഒക്ടോബറില്‍ 1,500 ഓളം രേഖകള്‍ ബൈഡന്‍ പുറത്തുവിട്ടു. എന്നാല്‍ ബാക്കിയുള്ളവ മുദ്രവെച്ചിരിക്കുകയാണ് എന്നാണ് അന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.