ബ്രിട്ടണില്‍ തൊഴില്‍ സമരം കടുക്കുന്നു; പ്രതിരോധിക്കാന്‍ സൈന്യത്തെ ഇറക്കി സുനക്

ബ്രിട്ടണില്‍ തൊഴില്‍ സമരം കടുക്കുന്നു; പ്രതിരോധിക്കാന്‍ സൈന്യത്തെ ഇറക്കി സുനക്

ലണ്ടന്‍: മെച്ചപ്പെട്ട വേതനമാവശ്യപ്പെട്ട് ബ്രിട്ടനില്‍ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സൈന്യത്തെ ഉപയോഗിച്ച് റിഷി സുനക് സര്‍ക്കാര്‍. മിക്ക മേഖലകളിലും സമരം വ്യാപിച്ചതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ അവശ്യസര്‍വീസുകളുള്‍പ്പെടെ തടസപ്പെട്ട് ദുരിതത്തിലായിരിക്കയാണ്.

പണിമുടക്കുന്ന തൊഴിലാളികള്‍ക്കു പകരം 1200 സൈനികരെ അവശ്യസര്‍വീസുകളില്‍ നിയോഗിക്കാനാണ് തീരുമാനം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്കിയ പശ്ചാത്തലത്തില്‍ അവര്‍ക്ക് പകരവും സൈന്യത്തെ നിയോഗിക്കും. മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് അതിശൈത്യകാലത്തും തൊഴിലാളികള്‍ സമരമുഖം തുറന്നത്.

റെയില്‍വേ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിര്‍ത്തി രക്ഷാ ജീവനക്കാര്‍ എന്നിവര്‍ വരും ആഴ്ചകളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ ദുസ്സഹമാക്കി സമരം നടത്തുന്ന ട്രേഡ് യൂണിയനുകളെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അപലപിച്ചു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള വാഗ്ദാനം നല്‍കിയിട്ടും തൊഴിലാളികള്‍ വര്‍ഗ യുദ്ധവുമായി മുന്നോട്ടുപോവുകയാണെന്ന് ദ സണ്‍ ഓണ്‍ സണ്‍ഡേയില്‍ എഴുതിയ ലേഖനത്തില്‍ സുനക് പറഞ്ഞു. നിലവിലെ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാമേഖലയിലും സമഗ്ര വേതനവര്‍ധന നടപ്പാക്കുന്നത് പണപ്പെരുപ്പത്തിന് ആക്കംകൂട്ടുമെന്നാണ് സര്‍ക്കാര്‍ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.