വത്തിക്കാന്‍ സിറ്റി: അധ്യാപകര്‍ ഈശോയുടെ വിശ്വസനീയമായ സാക്ഷികളാകാനും ഏറ്റുമുട്ടലിനുപകരം സാഹോദര്യം പഠിപ്പിക്കാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ പുതുവര്‍ഷത്തിലെ ആദ്യ പ്രാര്‍ത്ഥനാ നിയോഗം. സമൂഹത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരെയും ദുര്‍ബലരെയും സഹായിക്കണമെന്നും ജനുവരിയിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ മാര്‍പ്പാപ്പ അധ്യാപകരെ ഓര്‍മിപ്പിച്ചു.
അദ്ധ്യാപകര്‍ മത്സരമല്ല, മറിച്ച് സാഹോദര്യമാണ് പഠിപ്പിക്കേണ്ടത്. അറിവ് മാത്രമല്ല, സ്വന്തം ബോധ്യങ്ങളും ജീവിതത്തോടുള്ള പ്രതിബദ്ധതയും പകര്‍ന്നുനല്‍കുന്ന സാക്ഷികളാണ് അധ്യാപകര്‍. അതിനാല്‍ അധ്യാപകര്‍ അവരുടെ അധ്യാപനത്തില്‍ സാഹോദര്യം എന്ന വിഷയം പുതിയതായി കൂട്ടിച്ചേര്‍ക്കണമെന്ന് പാപ്പാ നിര്‍ദേശിക്കുന്നു.
വിദ്യാഭ്യാസം തന്നെ ഒരു സ്‌നേഹപ്രവൃത്തിയാണ്. അത് സാഹോദര്യബോധം വീണ്ടെടുക്കാനുള്ള വഴി കാണിക്കും. അതിലൂടെ ഏറ്റവും ദുര്‍ബലരായവരെ നാം അവഗണിക്കാതിരിക്കു - പരിശുദ്ധ പിതാവ് പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ പരിധി വിശാലമാകണമെന്ന് പാപ്പ ആഗ്രഹിക്കുന്നു. വിശ്വസനീയമായ സാക്ഷികള്‍ എന്ന നിലയില്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ സമൂഹത്തിന്റെ നിര്‍മ്മാതാക്കളാകാന്‍ കഴിയുമെന്ന് മാര്‍പ്പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നു.
മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖലയാണ് (Pope’s Worldwide Prayer Network) ഓരോ മാസവും മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗ സന്ദേശം പങ്കുവയ്ക്കുന്നത്. അതിനായി വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.
മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26