വായ്പ എഴുതിതള്ളും; 10 ലക്ഷം ധന സഹായം: കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ധാരണ

വായ്പ എഴുതിതള്ളും; 10 ലക്ഷം ധന സഹായം: കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ധാരണ

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ധാരണയായി. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ചര്‍ച്ചയില്‍ കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് വയനാട് കളക്ടര്‍ എ. ഗീത അറിയിച്ചു. കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

മരിച്ച തോമസ് എടുത്ത കാര്‍ഷികവായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസമാണ് നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ തൊണ്ടര്‍നാട് പുതുശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) മരിച്ചത്.

ബുധനാഴ്ച രാവിലെ പത്തരയോടെ തറവാടുവീടിനു സമീപത്തെ കൃഷിയിടത്തില്‍ ആക്രമണത്തിനിരയായ തോമസ് മൂന്നരയോടെ മരിക്കുകയായിരുന്നു.

അതേസമയം കടുവയെ പിടിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായ സാഹചര്യത്തില്‍ തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കും.

കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.