ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

 ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ഹൗസില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് നാലിന് അവസാനിക്കേണ്ടിയിരുന്ന ഓപ്പണ്‍ ഹൗസ് വൈകുന്നേരം ആറ് വരെ നീണ്ടു.

ഗാര്‍ഹിക തൊഴിലിനായി ഒമാനിലെത്തി തൊഴില്‍ തര്‍ക്കത്തില്‍ അകപ്പെട്ടവരുടെ 38 പരാതികളും, തൊഴില്‍ തേടി സന്ദര്‍ശന വിസയില്‍ മസ്‌കറ്റില്‍ എത്തി പിന്നീട് ഏജന്റുമാരുടെ ചതിയില്‍ അകപ്പെട്ടവരുടെ നാല്‍പതിലധികം പരാതികളും വിവിധ കേസുകളില്‍ അകപ്പെട്ടവരുടെ 58 പരാതികളുമാണ് ഇന്നലത്തെ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതി അമിത് നാരംഗിന് മുന്നിലെത്തിയത്. കോവിഡിന് ശേഷം നടന്നിട്ടുള്ള ഓപ്പണ്‍ ഹൗസ് പരിപാടികളില്‍ ഇത്രയും പരാതികള്‍ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് എംബസി വൃത്തങ്ങളും അറിയിച്ചു.

അംബാസഡര്‍ക്കൊപ്പം എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പരാതികള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു. കോവിഡിന് ശേഷം ഇന്ത്യയില്‍ നിന്നും സന്ദര്‍ശന വിസയില്‍ ഒമാനിലേക്ക് ധാരാളം പേര്‍ എത്തുന്നുണ്ടെന്നും ഇങ്ങനെ വരുന്നവരില്‍ നിരവധിപ്പേര്‍ വിസ തട്ടിപ്പിനും തൊഴില്‍ തട്ടിപ്പിനും മറ്റ് പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നും ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത 'കൈരളി ഒമാന്‍' പ്രസിഡണ്ട് ഷാജി സെബാസ്റ്റ്യന്‍ പറഞ്ഞു.

മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എല്ലാ മാസവും നടന്നു വരുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും സ്ഥാനപതിയോട് നേരിട്ട് ഉന്നയിക്കാനാവും. എല്ലാ മേഖലയിലുമുള്ള പ്രവാസികളുടെ സൗകര്യം പരിഗണിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ചയായിരുന്നു പരിപാടി നടന്നു വന്നിരുന്നത്.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതു പോലെ സ്ഥിരമായി ഒരു വെള്ളിയാഴ്ച്ച ഓപ്പണ്‍ ഹൗസ് ദിവസമായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൈരളി ഒമാന്‍ ഭാരവാഹികള്‍ അംബാസഡര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.